
ദോഹ: ഖത്തറിലെ പൊതുജനാരോഗ്യ മേഖലയിൽ രോഗികൾക്കുള്ള വിദഗ്ദ്ധ ചികിത്സയും സേവനങ്ങളും കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC). ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ വൈകുന്നേരങ്ങളിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളും സ്വകാര്യ മേഖലയുമായുള്ള സഹകരണവും വഴി സാധിച്ചതായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഖലീഫ അൽ സുവൈദി വ്യക്തമാക്കി. ദേശീയ ആസൂത്രണ കൗൺസിലിന്റെ 'ഡെവലപ്‌മെന്റ് പോഡ്‌കാസ്റ്റിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.2024-ൽ എഴുപതിനായിരത്തിലേറെ രോഗികളോടെ, ശരാശരി 58 ദിവസമായിരുന്ന ആദ്യ അപ്പോയിന്റ്‌മെന്റിനായുള്ള കാത്തിരിപ്പ് സമയം നിലവിൽ 16 ദിവസമായി കുറച്ചു. 14 ദിവസത്തിനുള്ളിൽ രോഗിയെ വിദഗ്ദ്ധ ഡോക്ടർക്ക് മുന്നിലെത്തിക്കുകയാണ് ലക്ഷ്യം.2020-2030 കാലയളവിലെ തന്ത്രപ്രധാനമായ പദ്ധതികൾ വഴി അർബുദം, ഹൃദ്രോഗങ്ങൾ, ജനിതക രോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത (Chronic diseases) രോഗങ്ങൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നു.മേഖലയിലെ വിതരണ ശൃംഖല പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി മുൻകരുതലായി നടപ്പാക്കിയ മരുന്ന് വിതരണ നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കി. വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ നിലവിൽ മുൻപത്തെപ്പോലെ മൂന്ന് മാസത്തേക്ക് ഒരുമിച്ച് ലഭ്യമാണ്.
കൃത്യമായ പ്രകടന സൂചികകളുടെയും (KPIs) ഡിജിറ്റൽ വിവര ശേഖരണത്തിന്റെയും അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ സേവന നിലവാരമടക്കം തത്സമയം വിലയിരുത്തിക്കൊണ്ടാണ് എച്ച്.എം.സി തങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നത്.










