
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിഷു ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
ഈ വർഷം അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞത് റെക്കോർഡായി. ജില്ലകളിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് പാലക്കാടാണ്. 11 ലക്ഷത്തിലധികം ടിക്കറ്റുകളാണ് അവിടെ വിറ്റുപോയത്. തൃശൂരും തിരുവനന്തപുരവും തൊട്ടുപിന്നിലുണ്ട്.
12 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമേ, ആറ് പരമ്പരകൾക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനവും ലഭിക്കും. മൂന്നാം സമ്മാനമായി ആറ് പരമ്പരകൾക്ക് 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതവും നൽകും.
ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 300 രൂപ വിലയുള്ള വിഷു ബംപർ ടിക്കറ്റിന്റെ ഭാഗ്യഫലം അറിയാൻ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ടിക്കറ്റ് ഉടമകളാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.










