
ആലപ്പുഴ: കേരള ലോട്ടറിയുടെ ഈ വർഷത്തെ വിഷു ബംപർ അടിച്ചത് നിലവിൽ സെക്യൂരിറ്റിയായി ജോലിചെയ്യുന്ന വിമുക്ത ഭടന്. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് 12 കോടി ലഭിച്ച ഭാഗ്യശാലി. ആലപ്പുഴയിലാണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോൾ തന്നെ തന്റെ കൈവശമുള്ള ടിക്കറ്റ് റിസൽട്ടുമായി ഒത്തുനോക്കി ഫലം ഉറപ്പിച്ചിരുന്നു.
സി.ആർ.പി.എഫ് വിമുക്തഭടനാണ് വിശ്വംഭരൻ. നിലവിൽ സെക്യൂരിറ്റിയായി ജോലിചെയ്യുന്ന വിശ്വംഭരന്റെ കൈവശം അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബംപർ അടിച്ച സമയത്ത് ഉണ്ടായിരുന്നത്. വർഷങ്ങളായി സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് വിശ്വംഭരൻ. മാസത്തിൽ അഞ്ഞൂറോളം രൂപയുടെ ടിക്കറ്റുകളെടുക്കും. ഇത്തവണ രണ്ട് ബംപറെടുത്തു. അതിൽ ഒന്നിനാണ് അടിച്ചത്.
വി.സി 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷും ബംപർ അടിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. വി.സി 736469, വിഡി 367949, വി.ഇ 171235, എന്നീ നമ്പറുകൾക്കാണ് മൂന്നാം സ്ഥാനം. അഞ്ചു ലക്ഷം രൂപയാണ് മൂന്നാം സമ്മാന തുക.