
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് നയിച്ച റാലിക്കിടെ വൻ ദുരന്തം. വിജയ് പ്രസംഗിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ചു. ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതുവരെ 33 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു.
തമിഴക വെട്രി കഴകം കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് ദുരന്തമുണ്ടായത്. വിജയ് പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. പരിപാടിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുഴഞ്ഞുവീഴുകയായിരുന്നു. ജനബാഹുല്യം മൂലം ആംബുലൻസുകൾക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലൻസുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യർഥിച്ചു.
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളിൽനിന്ന് ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.











