
വിജയ്‌യുടെ അവസാനത്തെ ചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'ജനനായകനും', ശിവകാർത്തികേയന്റെ 'പരാശക്തി'യും വരുന്ന പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു വരികയാണ്. രണ്ടും വളരെയധികം പ്രതീക്ഷിക്കുന്ന ചിത്രങ്ങളായതിനാൽ, അനാവശ്യ മത്സരവും, പ്രശ്‌നങ്ങളും ഒഴിവാക്കാൻ, ജനുവരി 9-ന് ജനനായകൻ റിലീസാകുമെന്നും, 'പരാശക്തി' ജനുവരി 14-ന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി, 'പരാശക്തി' നേരത്തെ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശിവകാർത്തികേയന്റെ 'പരാശക്തി', വിജയ്‌യുടെ 'ജനനായകൻ' റിലീസാകുന്നതിന് പിറ്റേന്ന്, അതായത് ജനുവരി 10-ന് റിലീസാകുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും അഭ്യർത്ഥനയെ മാനിച്ചാണ് ജനുരി 14-ന് റിലീസ് ചെയ്യേണ്ടിയിരുന്ന 'പരാശക്തി' ജനുവരി 10-ന് റിലീസ് ചെയ്യുന്നത് എന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്ന 'ഡോൺ പിക്‌ചേഴ്‌സ്' നിർമ്മാതാക്കൾ പറഞ്ഞിരിക്കുന്നത്. ഇതിനാൽ വിജ യ്‌യുടെയും, ശിവകാർത്തികേയന്റെയും സിനിമകൾ നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് അടുത്ത് നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങിനെയുള്ള ഒരു ഏറ്റുമുട്ടലിനൊരുങ്ങുന്നത്. ഇതാണ് കോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം!
'ജനനായകൻ' സംവിധാനം ചെയ്തിരിക്കുന്നത് എച്. വിനോദ് ആണ്. ;പരാശക്തി' സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കരയാണ്. 1960-കളിലെ ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജയന്റ്' മൂവീസ് ആണ് 'പരാശക്തി; റിലീസ് ചെയ്യുന്നത്. രാഷ്ട്രീയ രംഗത്തിൽ വിജയ്‍യും, ഉദയനിധി സ്റ്റാലിനും ഇപ്പോൾ രണ്ടു ധ്രുവങ്ങളായിരിക്കുന്നതിനാൽ വിജയ് ചിത്രവുമായി മത്സരിക്കാനാണ് ഉദയനിധി ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നുള്ള ഒരു സംസാരവും കോളിവുഡിൽ ഉണ്ട്.
Photo Courtesy - Google











