
മുസ്ലിംലീഗ് മതേതരവാദികളല്ല, യഥാർത്ഥ വർഗ്ഗീയ വാദികളെന്ന് വെള്ളാപ്പള്ളി
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലക്കെതിരെ നടത്തിയ വിദ്വേഷ പ്രസ്താവന മലപ്പുറത്തെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വൻ പൊട്ടിത്തെറിയ്ക്ക് വഴിമരുന്നായിരിക്കുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികളും, ജനപ്രതിനിധികളും, സംഘടനകളും വെള്ളാപ്പള്ളിക്കെതിരെ ശക്തമായ പ്രതിഷേധത്തിലുമാണ്. പ്രതിഷേധക്കാർ ജില്ലയിൽ പലയിടത്തും വെള്ളാപ്പള്ളിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. വിവിധ കോണുകളിൽ നിന്നായി രൂക്ഷമായ പ്രതിഷേധവും ഇപ്പോഴും അലയടിക്കുകയാണ്. മലപ്പുറത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന മോശമായിപ്പോയെന്നും, അത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും, അദ്ദേഹത്തെപ്പോലുള്ള ഒരാൾ അത്തരത്തിൽ പറയാൻ പാടില്ലാത്തതാണെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. സാമുദായിക സൗഹൃദം നിലനിർത്തുന്നതിന് വേണ്ടിയാണ് സാമുദായിക നേതാക്കൾ ശ്രമിയ്ക്കേണ്ടത്. എൻ.ഡി.എ സംസ്ഥാന കൺവീനറായ മകന്റെ പ്രവർത്തിയാണ് നിർഭാഗ്യവശാൽ വെള്ളാപ്പള്ളിയിൽ നിന്നുണ്ടാകുന്നത്. ബി.ജെ.പി യെ പ്രീണിപ്പിക്കുകയാണ് അദ്ദേഹം. വെള്ളാപ്പള്ളി നിരന്തരമായി നടത്തുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ സർക്കാർ നിയമപരമായ നടപടി എടുക്കണമെന്ന് മുൻമന്ത്രി എ.പി അനിൽ കുമാർ എം.എൽ.എ പറഞ്ഞു. കേരളത്തിലെ വിഷജന്തുക്കളുടെ അപ്പോസ്തലനാണ് വെള്ളാപ്പള്ളി നടേശനെന്നും, മതവും, ജാതിയും പറഞ്ഞ് മനുഷ്യ മനസ്സുകളിൽ വിഷം നിറയ്ക്കുന്ന നടേശനെതിരെ രാഷ്ട്രീയ വേർതിരിവില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും, ഇത്തരം വിഷം ചീറ്റൽ തുടർന്നാൽ യൂത്ത് കോൺഗ്രസ്സ് വേണ്ട രീതിയിൽ അത് കൈകാര്യം ചെയ്തു വിടുമെന്നും യൂത്ത്കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹാരിസ് മുദൂർ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണ്. അതിന് യുക്തമായ ചികിത്സ നൽകുകയാണ് വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പ്രതികരിച്ചു.
എന്തും പറയാനുള്ളതല്ല കേരളം. ശ്രീനാരായണ ഗുരുവിന്റ പേരിലുള്ള സംഘടനയുടെ തലപ്പത്തുനിന്ന് കൊണ്ട് ഇത്തരം വിടുവായത്തരങ്ങൾ പറയരുത്. വിവിധ മതജനവിഭാഗങ്ങൾ പരസ്പരം കൈകോർത്ത് കഴിയുന്ന മലപ്പുറത്തിന്റെ സ്നേഹ പരിസരം മലിനമാക്കാൻ കൊടിയ വർഗ്ഗീയ-വംശീയ അധിക്ഷേപവുമായി ഇറങ്ങിത്തിരിച്ച വെള്ളാപ്പള്ളി നടേശൻ നല്ലവരായ ശ്രീനാരായണീയർക്ക് ബാധ്യതയാവുകയാണ്. സ്വന്തം വ്യവസായ-അധികാര സ്ഥാപനങ്ങൾ സംരക്ഷിക്കാൻ നിരന്തരം നിലപാട് മാറ്റിപ്പറയുന്ന വെള്ളാപ്പള്ളിക്ക് മലപ്പുറത്തിന്റെ ജീവിത പരിസരത്തെ കുറിച്ച് പ്രാഥമിക അറിവ് പോലുമില്ല. അതിന്റെ തെളിവാണ് അദ്ദേഹം നിലമ്പൂരിൽ നടത്തിയ ഗീർവ്വാണ പ്രസംഗം. മഹാനായ ഗുരുദേവന്റെ മഹിതമായ ജീവിത മാതൃകകളെ സ്വന്തത്തിന്റേയും, കുടുംബത്തിന്റേയും സാമ്പത്തിക താൽപ്പര്യങ്ങൾക്കായി അട്ടിമറിച്ച്, പരമത വിദ്വേഷവും, ജാതി സ്പർദ്ധയും പ്രസംഗിച്ച് നടക്കുന്ന വെള്ളാപ്പള്ളിയെപ്പോലുള്ള ഒരാളുടെ സർട്ടിഫിക്കറ്റ് മലപ്പുറത്തുകാർക്ക് ആവശ്യമില്ല. പലപ്പോഴും സംഘ്പരിവാറിന് വാടകയ്ക്ക് നൽകുന്ന നാക്കാണ് വെള്ളാപ്പള്ളിക്കുള്ളതെന്നും ഐ.എൻ.എൽ മലപ്പുറം ജില്ലാ കമ്മറ്റി ആരോപിച്ചു.
വെള്ളാപ്പള്ളി നടേശന്റെ വർഗ്ഗീയ പ്രസംഗം ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് കെ.എൻ.എം (കേരള നദ്വത്തുൽ മുജാഹിദീൻ) സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. മലപ്പുറം ജില്ല സൗഹൃദത്തിന്റെ അടയാളമാണെന്ന് വ്യക്തമായി അറിയുന്ന ആളാണ് വെള്ളാപ്പള്ളി നടേശൻ. സംഘ്പരിവാർ നേരത്തെ ഉയർത്തിയ വാദങ്ങൾ വെള്ളാപ്പള്ളി ഏറ്റുപിടിച്ചാണ് ഇപ്പോൾ തന്റെ ഉള്ളിലെ വിഷം ചീറ്റുന്നത്. അത് വർഗ്ഗീയ ശക്തികൾക്ക് വേണ്ടിയാണെന്നും അബ്ദുല്ലക്കോയ മദനി ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളി സംഘ്പരിവാറിന്റെ മെഗാഫോണായി പ്രവർത്തിക്കുകയാണെന്നും, ഇത്തരം ഇസ്ലാമോഫോബിയ പ്രചാരകർക്കെതിരെ സർക്കാറിന്റെ മൗനം പ്രതിഷേധാർഹമാണെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആരോപിച്ചു. മലപ്പുറത്തെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള കുത്സിതനീക്കം എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുക്കണം. വെള്ളാപ്പള്ളിയുടെ വിലകുറഞ്ഞ പ്രസ്താവന മറുപടി അർഹിക്കുന്നതല്ല. ഇത് അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്. കാന്തപുരം സുന്നീ വിഭാഗം വിദ്യാർത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
ആവർത്തിക്കപ്പെടുന്ന വിവാദ പ്രസ്താവനകൾ
വിവാദ പ്രസ്താവന നടത്തി തന്റെ സാന്നിധ്യം തെളിയിക്കാനുള്ള 'ശ്രദ്ധക്ഷണിക്കൽ തന്ത്രം' നടത്തുന്നത് വെള്ളാപ്പള്ളിയുടെ സ്ഥിരം ഏർപ്പാടാണെന്ന് പല സംഘടനകളും ചൂണ്ടിക്കാട്ടുന്നു. നേരത്തെ കോഴിക്കോട് മാൻഹോളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്താൻ ശ്രമിയ്ക്കുന്നതിനിടെ ഒട്ടോഡ്രൈവറായ നൗഷാദ് ദാരുണമായി മരണപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ ജോലി നൽകിയ വേളയിലും വെള്ളാപ്പള്ളി സമാനമായ പരാമർശം നടത്തിയിരുന്നു. ക്രൈസ്തവ വിഭാഗത്തിലെ പെന്തെക്കോസ്തുകാർ പണം നൽകി വ്യാപകമായ തോതിൽ മതം മാറ്റം നടത്തുന്നതായി ഇയ്യിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ പെന്തകോസ് യുവജന സംഘടനയായ പി.വൈ.പി.എ കേരള സ്റ്റേറ്റ് എക്സ്ക്യുട്ടീവ് കമ്മിറ്റി രംഗത്ത് വന്നിരുന്നു. നൂറ് വർഷത്തിലധികം ചരിത്ര പാരമ്പര്യമുള്ള കേരളത്തിലെ പെന്തകോസ്ത് സമൂഹത്തെ അവഹേളിക്കുന്ന തരത്തിൽ പണം നൽകി മതപരിവർത്തനം നടത്തുന്നുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത വെള്ളാപ്പള്ളിക്കുണ്ടെന്നും, തെളിവുകൾ അദ്ദേഹം പരസ്യമാക്കാനും തയ്യാറാകണം, അല്ലാത്ത പക്ഷം വ്യാജ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പി.വൈ.പി.എ കേരള സ്റ്റേറ്റ് എക്സ്ക്യുട്ടീവ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റ്
നരനും നരനും തമ്മിൽ സാഹോദര്യമുദിക്കണം.. അതിന് വിഘ്നമായുള്ളതെല്ലാം ഇല്ലാതെയാകണം.. എന്ന ഗുരു വാക്യമനുസരിച്ച് ആദ്യം ഇല്ലാതെയാകേണ്ടത് വംശീയതയുടെ ആൾ രൂപമായ വെള്ളാപ്പള്ളി നടേശനാണ്. കേരളത്തിൽ ജാതിവിരുദ്ധ പോരാട്ടത്തിന്റേയും, പ്രാതിനിധ്യ സമരങ്ങളുടേയും മുന്നിൽ നിന്ന ഈഴവ സമുദായത്തിലെ ഒരു വിഭാഗത്തെ സംഘ്പരിവാറിന്റെ വെറുപ്പിന്റെ ആലയിൽ കെട്ടിയതിന്റെ പ്രധാന ക്രെഡിറ്റ് വെള്ളാപ്പള്ളി നടേശനാണ്. മലബാറിൽ പ്രത്യേകിച്ച് മലപ്പുറത്ത് ഈഴവ സമുദായത്തിനുള്ള വികസന ശോഷണം ആരോപിച്ച് മുസ്ലിം സമുദായത്തെ മുൻനിർത്തി ജില്ലയ്ക്ക് നേരെ നടത്തിയ വംശീയ അധിക്ഷേപം കുറച്ച് കാലങ്ങളായി വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്ന വംശീയ പ്രചാരണങ്ങളുടെ തുടർച്ചയാണ്. കേരളത്തിലെ ആസ്ഥാന വംശീയ പ്രചാരകനെന്ന പട്ടം നൽകേണ്ട ഇദ്ദേഹത്തെ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കിയിരിക്കുകയാണ് ഇടതുസർക്കാർ. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ മുൻ നിർത്തിയാണ് ഈ സ്ഥാനം അദ്ദേഹത്തിന് നൽകിയതെങ്കിൽ, ഗുരു ദർശനത്തെ സംഘ്പരിവാറിന് അടിയറവ് വയ്ക്കാത്ത എത്രയോ സന്യാസിമാർ ശിവഗിരി മഠത്തിലുണ്ട്. 'കരുണാവാൻ നബി മുത്തുരത്നമോ' എന്ന് അനുകമ്പാ ദശകത്തിൽ കുറിച്ച ശ്രീനാരായണഗുരുവിന് പകരം, ഹിന്ദുത്വത്തിന്റെ അപരമത വിദ്വേഷത്തെ കേരള മണ്ണിൽ മുളപ്പിക്കുന്ന വെള്ളാപ്പള്ളിയെ കേരളത്തിലെ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കി വാഴിക്കുന്നത് തികഞ്ഞ അപഹാസ്യം തന്നെയാണ്.
ചരിത്രപരമായി പിന്നോക്കം നിന്നിരുന്ന രണ്ട് സമുദായങ്ങളാണ് ഈഴവ സമുദായവും, മുസ്ലിം സമുദായവും. അവരുടെ വിദ്യാഭ്യാസപരവും, സാമൂഹികപരവുമായ ശാക്തീകരണത്തിന് വ്യത്യസ്തങ്ങളായ കാരണങ്ങളുമുണ്ട്. അതിന് പരസ്പരം പഴിചാരാതെ, ഇന്ന് അധികാര പ്രാതിനിധ്യത്തിനടക്കം രണ്ട് സമുദായങ്ങളും ഒരുമിച്ച് നിന്ന് പോരാട്ടം നടത്തേണ്ട രാഷ്ട്രീയ സാഹചര്യമാണുള്ളത്. അതിനിടയിൽ വെറുപ്പിന്റെ വിഭജന രാഷ്ട്രീയം പേറി നടക്കുന്ന വെള്ളാപ്പള്ളിമാരെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെടുന്നു.
പരാതിയുമായി ഒട്ടേറെപ്പേർ
വെള്ളാപ്പള്ളിക്കെതിരെ ഒട്ടേറെ പരാതികളാണ് വിവിധയിടങ്ങളിൽ പോലീസിന് ലഭിച്ചിട്ടുള്ളത്. ഈ പരാതികളിൽ നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന് ഓൺലൈനായി എട്ട് പരാതികളും, എടക്കര പോലീസ് സ്റ്റേഷനിൽ രണ്ട് പരാതിയും ലഭിച്ചിട്ടുണ്ട്. പി.ഡി.പി എറണാകുളം ജില്ലാ പ്രസിഡണ്ട് തൃക്കാക്കര പോലീസിനും പരാതി സമർപ്പിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ജില്ലയെ അപകീർത്തിപ്പെടുത്തുന്നതും, മതേതര സങ്കൽപ്പങ്ങൾക്ക് എതിരുമാണ്. ഇത് രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. എ.ഐ.വൈ.എഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വെള്ളാപ്പള്ളിയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.എസ് മുജീബ്ഹസ്സൻ ഡി.ജി.പി യ്ക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസംഗം കൃത്യമായ വർഗ്ഗീയ വിഭജനം ലക്ഷ്യമിട്ടാണെന്നും, മലപ്പുറം ജില്ലയേയും, ജില്ലയിലെ ജനങ്ങളേയും അപകീർത്തിപ്പെടുത്തുന്നതാണെന്നും ആരോപിച്ച് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് അൻവർ പഴഞ്ഞി സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു.
പ്രസംഗത്തിന്റെ വിശദീകരണം
നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിൽ ആലപ്പുഴയിൽ വെള്ളാപ്പള്ളി നടേശൻ കൂടുതൽ വിശദീകരണം നൽകി. ഹിന്ദുക്കളും, മുസ്ലിംകളും സമാസമമുള്ള നിലമ്പൂരിലാണ് താൻ പ്രസംഗിച്ചത്. മലപ്പുറം ജില്ലയിൽ ഈഴവർക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ലെന്നാണ് യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ താൻ പറഞ്ഞത്. പിന്നോക്ക സമുദായ മുന്നണി, സംവരണ സമുദായ മുന്നണി എന്നൊക്കെ പറഞ്ഞ് മുസ്ലിംലീഗുമായി ചേർന്ന് നിരവധി പ്രതിഷേധങ്ങൾ പണ്ട് ഞങ്ങൾ നടത്തിയിട്ടുണ്ട്. കുറേ പണവും അതിനായി ചെലവിട്ടു. യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ഈഴവ സമുദായത്തിനുള്ള കുറവുകൾ പരിഹരിക്കുമെന്ന് അവർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ യു.ഡി.എഫ് ഭരണത്തിൽ വന്നപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി അവരുടെ പിറകെ കുറേ നടന്നു. അധികാരത്തിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോകുന്ന സമയത്ത് വരെ സ്ഥാപനങ്ങൾ അനുവദിച്ചില്ല. ലീഗ് കൊണ്ടുനടന്ന് ചതിക്കുകയാണ് ചെയ്തത്. അവർ ഈഴവരെ അവഹേളിച്ചു. സാമൂഹികനീതി തന്നില്ല.
മുസ്ലിം സമുദായത്തിന് മലപ്പുറത്ത് പതിനൊന്ന് എയ്ഡഡ് കോളജുകൾ ഉണ്ട്. ലീഗിലെ സമ്പന്നരായ ചിലരുടെ ഉടമസ്ഥതയിലാണ് അവയെല്ലാം. ഞാനൊരു മുസ്ലിം വിരോധിയല്ല. ബാബ്റി മസ്ജിദ് തകർത്തപ്പോൾ എസ്.എൻ.ഡി.പി ശക്തമായി എതിർത്തു. ആടിനെ പട്ടിയാക്കാനും, പേപ്പട്ടിയാക്കാനും ലീഗുകാർ ശ്രമിയ്ക്കുകയാണ്. 12-ഓളം ഈഴവ വോട്ടുകൾ നൽകിയാണ് കലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിൽ റഹീമിനെ അംഗമാക്കുന്നത്. മുസ്ലിംകളുടെ ആധിപത്യമുള്ള സ്ഥലമല്ല മലപ്പുറം. അവർ ജനസംഖ്യയിൽ 56 ശതമാനം മാത്രമേയുള്ളൂ. മുസ്ലിംലീഗ് മതേതരവാദികളല്ല. അവർ ഈഴവ സമുദായത്തെ കൊണ്ടുനടന്ന് ചതിച്ചവരാണ്. യഥാർത്ഥ വർഗ്ഗീയ വാദികൾ ലീഗുകാർ തന്നെയാണ്. അവർക്കെതിരെ നീങ്ങുന്ന മുസ്ലിംകളെ പോലും വെറുതെ വിടാത്തവരാണ് അവർ. മലപ്പുറത്ത് സാമൂഹികനീതിയും, രാഷ്ട്രീയ നീതിയും സാമ്പത്തിക നീതിയുമില്ല. ഉണ്ടെങ്കിൽ നിങ്ങൾ തെളിയിക്കൂ. ഗോകുലൻ ഗോപാലനെ രക്ഷിക്കാൻ തന്നെ വേട്ടയാടുകയാണ്. മതേതരം പറയുന്ന ലീഗുകാർ ഹിന്ദുവായ ഒരു സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ. ലീഗ് പറയുന്നത് കേൾക്കാത്തതാണ് ഇപ്പോൾ എനിക്കെതിരെ ആക്രമണം നടത്താൻ കാരണം. ഞാൻ മതേതര വാദിയാണെന്നാണ് ആദ്യകാലത്ത് അവർ പറഞ്ഞിരുന്നത്. ഇപ്പോൾ വർഗ്ഗീയവാദിയായി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ വിശദീകരിച്ചു.
വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം
താൻ സംഘ്പരിവാർ ചേരിയിൽ അല്ലെന്ന് ആവർത്തിച്ച് പറയാറുള്ള വെള്ളാപ്പള്ളി നടേശൻ, സംഘ്പരിവാർ നേരത്തെ ഉയർത്തിയ വാദങ്ങൾ ഏറ്റുപിടിക്കുന്ന തരത്തിലാണ് മലപ്പുറത്ത് പ്രസംഗിച്ചത്. മലപ്പുറം-ചുങ്കത്തറയിൽ എസ്.എൻ.ഡി.പി യോഗം നിലമ്പൂർ യൂണിയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവെയാണ്, അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്. 'മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് ഈഴവ സമുദായ അംഗങ്ങൾക്ക് ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാൻ പോലുമാകില്ല. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നൊക്കെ പറയാൻ കൊള്ളാം. കാര്യം വരുമ്പോൾ ഞങ്ങൾ ഈഴവരാണ്. മലപ്പുറം പ്രത്യേക മനുഷ്യരുടെ സംസ്ഥാനമാണ്. മലപ്പുറം എന്ന് മുതലാണാവോ ഒരു രാജ്യമായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകളായിട്ടും അതിന്റെ ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർക്ക് ലഭിച്ചിട്ടുണ്ടോ. ഇവിടെ പിന്നാക്ക സമുദായത്തിന് ഒന്നുമില്ല. പേടിയോടെയാണ് പിന്നാക്ക വിഭാഗക്കാർ ഇവിടെ ജീവിക്കുന്നത്. ഈഴവർക്ക് കടുത്ത അവഗണയാണ്. തൊഴിലുറപ്പ് മാത്രമേ അവർക്കുള്ളൂ. കാരണം, അവർ വോട്ടുകുത്തി യന്ത്രങ്ങളാണ്. തെരഞ്ഞെടുപ്പുകാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് വരുന്നവർ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കും. പിന്നാക്ക വിഭാഗം സംഘടിച്ച് വോട്ട് ബാങ്കായി നിൽക്കാത്തതാണ് ഇവിടെയുള്ള അവഗണനയ്ക്ക് കാരണം. സംസ്ഥാനത്തുടനീളം ഈ പ്രതിസന്ധിയുണ്ട്. മലപ്പുറത്ത് അത് അധികമാണ്. ഈഴവർക്ക് രാഷ്ട്രീയ-സാമ്പത്തിക- വിദ്യാഭ്യാസ നീതി ഇവിടെ ലഭിയ്ക്കുന്നല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.
ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും സമ്മേളനത്തിലുണ്ടായിരുന്നു. മുനമ്പം പോലുള്ള പ്രശ്നം സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ആവർത്തിക്കപ്പെടാം. ന്യൂനപക്ഷം സംഘടിതരായി നിന്ന് ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനത്ത് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുനനതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ സ്കൂളുകളും, കോളേജുകളുമൊക്കെ തങ്ങൾക്ക് വിഭജിച്ചു തരണം എന്നതായിരുന്നു വെള്ളാപ്പിള്ളിമാരുടെ പ്രസംഗത്തിലെ മർമ്മവശം. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗമുണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്.