
ഈ നാട്ടിൽ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനുമാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന എസ്എൻഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കേരളത്തിലെ കോൺഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മുസ്ലിം ലീഗ് ഈ നാട്ടിൽ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണ്. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സർക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവർക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ലെന്നും സംഘടിതമായി ഒത്തുചേർന്നാൽ മാത്രമേ സമുദായത്തിന് അർഹമായത് വാങ്ങിയെടുക്കാൻ പറ്റൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. അനിൽ പി. ശ്രീരംഗം, പി. സുപ്രമോദം, സന്തോഷ് ശാന്തി, പച്ചയിൽ സന്ദീപ്, ബിനീഷ് പ്ലാത്താനത്ത്, ഹരിലാൽ, എം.ഡി ഓമനക്കുട്ടൻ, പുഷ്പ ശശികുമാർ എന്നിവർ സംസാരിച്ചു. കുട്ടനാട്, കുട്ടനാട് സൗത്ത്, ചെങ്ങന്നൂർ യൂണിയനുകളിൽ നിന്നായി മൂവായിരത്തോളം പ്രവർത്തകർ നേതൃസംഗമത്തിൽ പങ്കെടുത്തു.











