
ആലപ്പുഴ: തമ്മിലടി കോൺഗ്രസിന്റെ പാരമ്പര്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അധികാരത്തിനുവേണ്ടി ഇവർ തമ്മിൽ അടിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസ് നേതാക്കൾ പിടിവലി നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ താൻ കെ സി വേണുഗോപാലിനൊപ്പമെന്ന സൂചനയും അദ്ദേഹം പങ്കുവെച്ചു. കെ.സി. വേണുഗോപാൽ വളരെ മിടുക്കനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
തിരഞ്ഞെടുപ്പിൽ പിന്നണിയിൽനിന്ന് കാര്യങ്ങൾ നിയന്ത്രിച്ചത് കെ സി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം, തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യൽ, പാർട്ടിയിലെ പ്രശ്‌നപരിഹാരം എന്നിവയിലെല്ലാം കെ.സി വേണുഗോപാലിന് വലിയ പങ്കുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എ.ഐ.സി.സി സെക്രട്ടറി മുതൽ കോൺഗ്രസിന്റെ ഉന്നത പദവികളിൽ ഇരുന്ന പാരമ്പര്യവും ഉത്തരേന്ത്യയിലുള്ള സ്വാധീനവും അദ്ദേഹത്തിനുണ്ട്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യവും അദ്ദേഹത്തിന്റെ നേതൃഗുണമാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.
വി.ഡി. സതീശൻ ടിവിയിൽ വന്ന് കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ കളി നിയന്ത്രിച്ചതും പ്രശ്‌നങ്ങൾ പരിഹരിച്ചതും വേണുഗോപാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷത്തിന് പിണറായി വിജയൻ എന്ന ഏക നേതൃത്വമുള്ളപ്പോൾ കോൺഗ്രസിൽ അത്തരം ഒരു നേതൃത്വമില്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.










