06:58pm 02 September 2026
NEWS
‘സ്ത്രീകൾ വീട്ടിലിരിക്കണം’ എന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ
02/09/2026  04:00 PM IST
nila
‘സ്ത്രീകൾ വീട്ടിലിരിക്കണം’ എന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീട്ടിലിരിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ടെന്നും പുരോഗമന കേരളത്തിന് ചേർന്നതല്ല ഇത്തരം അഭിപ്രായങ്ങളെന്നും അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമല്ല ഇതെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട നിലപാടാണിതെന്നും വി.ഡി. സതീശൻ വിമർശിച്ചു. സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സജീവമായി ഇടപെടണമെന്നതാണ് സർക്കാരിന്റെയും പാർട്ടിയുടെയും പുരോഗമനപരമായ നിലപാട്. ഇസ്‌ലാമിക ചരിത്രവും ഇതുതന്നെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം നിലപാടുകൾ ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളെ പൊതുസമൂഹത്തിൽനിന്ന് മാറ്റിനിർത്തുന്ന ഇത്തരം സമീപനങ്ങളെ സർക്കാരോ പാർട്ടിയോ പിന്തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെസിയുടെ വരവ്: കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്

അതേസമയം, ഫുട്ബോൾ താരം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പിന് കൈമാറിയതായി വി.ഡി. സതീശൻ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെസിയുടെ വരവുമായി ബന്ധപ്പെട്ട് വലിയ തോതിൽ ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img