
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കാണിച്ചത് മര്യാദകേടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്നോട് മൂൻകൂർ അനുമതി തേടാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വന്നതെന്ന് വി ഡി സതീശൻ വ്യക്തമാക്കി. താൻ ആ സമയം ഭക്ഷണം കഴിക്കുകയായിരുന്നെന്നും സതീശൻ പറഞ്ഞു. ഇതിനിടെ കത്ത് കൊടുത്ത ശേഷം പുറത്തുപോയി കാണാൻ കൂട്ടാക്കിയില്ല എന്ന് വാർത്ത കൊടുത്തത് മര്യാദകേടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘ ഞാൻ അകത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇവിടെ വന്ന് കത്തു കൊടുത്ത് പുറത്തുപോയ ശേഷം അദ്ദേഹത്തെ കാണാൻ കൂട്ടാക്കിയില്ല എന്നു വാർത്ത കൊടുത്തു. അതു മര്യാദകേടാണ്. എന്നെ കാണണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള ഒരാളോടും ഇതുവരെ പറ്റില്ല എന്നു പറഞ്ഞിട്ടില്ല. എന്നെ വിളിച്ചിട്ടു വന്നാൽ ഇനിയും അദ്ദേഹത്തെ കാണാൻ തയാറാണ്’– വി ഡി സതീശൻ പറഞ്ഞു.
പമ്പയിൽ ഈ മാസം ഇരുപതിന് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിലേക്കു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ക്ഷണിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച സാധ്യമായിരുന്നില്ല. തുടർന്ന് ക്ഷണക്കത്ത് സെക്രട്ടറിക്കു കൈമാറി മടങ്ങുകയായിരുന്നു. ഇതേ സംബന്ധിച്ചാണ് ഇന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
അയ്യപ്പസംഗമം ബഹിഷ്‌കരിക്കുന്നില്ല. ആ ചോദ്യം അപ്രസക്തമാണ്. ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്കു സർക്കാർ ഉത്തരം പറഞ്ഞതിനു ശേഷം അഭിപ്രായം പറയാം. അയ്യപ്പ സംഗമത്തിന്റെ പേരിൽ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അയ്യപ്പ ഭക്തരെ പരിഹസിക്കുന്നതിനു തുല്യമാണ്. എന്റെ അനുവാദത്തോടെയല്ല സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്. വിളിച്ചു ചോദിക്കുക പോലും ചെയ്തില്ല.











