മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കുതിച്ച് വന്ദേഭാരത് സ്ലീപ്പർ

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ കുതിച്ച് വന്ദേഭാരത് സ്ലീപ്പർ. മൂന്നു ദിവസമായി നടന്ന പരീക്ഷണ ഓട്ടത്തിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് പരമാവധി വേഗമായ 180 കിലോമീറ്ററിൽ ഓടാനാകുമെന്ന് തെളിഞ്ഞത്. വന്ദേഭാരത് സ്ലീപ്പറിന് പ്രതീക്ഷിച്ച വേഗം ലഭിക്കില്ലെന്ന് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. കോച്ചുകളുടെ ഭാരം വർധിച്ചതിനാൽ 130-180 കിലോമീറ്റർ വേഗത്തിലോടാവുന്ന ട്രെയിനിന് പ്രതീക്ഷിച്ച വേഗം ലഭിക്കില്ലെന്നാണ് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ ഉന്നത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ എന്ന പരമാവധി വേഗത കൈവരിച്ചെന്ന് കേന്ദ്ര റയിൽമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
രാജസ്ഥാനിലെ കോട്ടമുതൽ രോഹാൽഖർഡ്‌വരെയുള്ള 40 കി.മീ. ദൂരത്തിൽ ജനുവരി ഒന്നിനും കോട്ടമുതൽ ബണ്ടിജില്ലയിലെ ലബൻവരെയുള്ള 30 കിലോമീറ്റർ ദൂരത്തിൽ ജനുവരി രണ്ടിനും നടത്തിയ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ പരമാവധി 180 കി.മീ. വേഗം കൈവരിച്ചു. പരീക്ഷണം ഈ മാസം അവസാനംവരെ തുടരും. വന്ദേഭാരത് സ്ലീപ്പർ ഈമാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.











