09:37pm 12 May 2026
NEWS
വി-ഗാര്‍ഡ് വരുമാനത്തിൽ 14.1 ശതമാനം വര്‍ധന. അറ്റാദായം 23 ശതമാനം വര്‍ധിച്ചു
12/05/2026  07:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വി-ഗാര്‍ഡ് വരുമാനത്തിൽ 14.1 ശതമാനം വര്‍ധന. അറ്റാദായം 23 ശതമാനം വര്‍ധിച്ചു

കൊച്ചി : മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 2025-26 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 1755.27 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്‍ നിന്ന് 14.1 ശതമാനമാണ് വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23% വർധിച്ച് 112.13 കോടി രൂപയിലെത്തി.

മാര്‍ച്ച് 31ന് അവസാനിച്ച 2025-2026 സാമ്പത്തിക വർഷത്തിൽ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ 5577.82 കോടി രൂപയില്‍ നിന്നും ഏഴു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 308.33 കോടി രൂപയാണ്. മുന്‍ വര്‍ഷം കമ്പനിയുടെ അറ്റാദായം 313.72 കോടി രൂപയായിരുന്നു. പുതിയ ലേബര്‍കോഡിന്റെ സ്വാധീനം കാരണം 1.7 ശതമാനം ഇടിവാണ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. ഇത് കണക്കിലെടുക്കാതെയുള്ള ലാഭത്തിൽ (Underlying PAT) 3.6 ശതമാനം വളർച്ചയുണ്ട്. 

'ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളുടെ വളര്‍ച്ചയിലൂന്നി വ്യവസായത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായി. പശ്ചിമേഷ്യന്‍ യുദ്ധം പ്രവര്‍ത്തനങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചരക്കുകള്‍ക്ക് വിലക്കയറ്റമുണ്ടാക്കാനും കാരണമായത് വ്യവസായ മേഖലയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം മറികടക്കാന്‍ വി-ഗാർഡിന് സാധിച്ചു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ ഞങ്ങൾ അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നടപടികൾ യോജിച്ച സമയത്ത് സ്വീകരിക്കുകയും ചെയ്യും. അനുകൂലമായ വേനൽക്കാലത്തിനുള്ള സൂചനകൾ ഉള്ളതിനാൽ, FY27-ന് ശക്തമായ തുടക്കം ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.'' വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img