
ഉത്തരാഖണ്ഡില്‍ ശക്തമായ മേഘവിസ്‌ഫോടനം. ഇതേതുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുംപെട്ട് നാലുപേര്‍ മരിച്ചു. അന്‍പതിലേറെപ്പേരെ കാണാതായിട്ടുണ്ട്. വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം, ദുരന്തത്തിൽപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി.
ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സംഭവം. വിനോദസഞ്ചാരികള്‍ പകര്‍ത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുന്നിന്‍മുകളില്‍നിന്ന് പൊടുന്നനെയുണ്ടായ അതിശക്തമായ ജലപ്രവാഹം, നിരവധി കെട്ടിടങ്ങളെയും സസ്യജാലങ്ങളെയും തകർക്കുകയും ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തു.
ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായെന്നാണ് വിവരം. സംഭവം അതീവ വേദനാജനകമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു.











