10:05am 26 August 2026
NEWS
അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തെ തോൽപിച്ച് ഉത്തരാഖണ്ഡ്
03/03/2026  08:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തെ തോൽപിച്ച് ഉത്തരാഖണ്ഡ്

പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡ് എട്ട് വിക്കറ്റിനാണ് കേരളത്തെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 41.5 ഓവറിൽ 120 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് 30 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

കേരളം: 41.5 ഓവറിൽ 120ന് ഓൾ ഔട്ട് , ഉത്തരാഖണ്ഡ്: 30 ഓവറിൽ 123/2

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് മുൻനിര ബാറ്റർമാരുടെ കൂട്ടത്തോടെയുള്ള പരാജയമാണ് തിരിച്ചടിയായത്. അക്കൗണ്ട് തുറക്കും മുൻപേ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ദിയ ഗിരീഷിനെ കരുണ ഷെട്ടിയാണ് പുറത്താക്കിയത്. രണ്ട് റൺസെടുത്ത ശ്രദ്ധ സുമേഷിനെയും കരുണ തന്നെ പുറത്താക്കി. മൂന്നാം വിക്കറ്റിൽ അനന്യ കെ പ്രദീപും ശ്രേയ പി സിജുവും ചേർന്ന 38 റൺസിന്റെ കൂട്ടുകെട്ട് കേരളം കരകയറുന്നുവെന്ന പ്രതീക്ഷ നൽകി. എന്നാൽ ഇരുവരും പുറത്തായത് കൂട്ടത്തകർച്ചയ്ക്ക് വഴിയൊരുക്കി.

ഒൻപത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് കേരളത്തിന് നഷ്ടപ്പെട്ടത്. അനന്യ 26-ഉം ശ്രേയ 11-ഉം റൺസാണ് നേടിയത്. തുടർന്ന് അവസാന വിക്കറ്റിൽ ഇസബെല്ലും ഐശ്വര്യ എ കെയും ചേർന്ന 45 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്കോർ 120-ൽ എത്തിച്ചത്. ഉത്തരാഖണ്ഡിന് വേണ്ടി കനിക മൂന്നും കരുണ ഷെട്ടി, നിഷ മിശ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന് തുടക്കത്തിൽ തന്നെ ഓപ്പണർ ദീപികയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ തുടർന്നെത്തിയവർ അവസരത്തിനൊത്ത് ബാറ്റ് വീശിയതോടെ ഉത്തരാഖണ്ഡിനെ തേടി അനായാസ വിജയമെത്തി. യഷികയും നീലവും ചേർന്ന 76 റൺസിന്റെ കൂട്ടുകെട്ടാണ് വിജയം ഒരുക്കിയത്. യഷിക 31-ഉം നീലം 55 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി സൂര്യ സുകുമാറും അലീന എം പിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img