
അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയ ചില താരിഫുകൾ അസാധുവാക്കിയ കോടതിവിധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുവ ചുമത്തിയില്ലെങ്കിൽ രാജ്യം പൂർണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സൈനിക ശക്തി ക്ഷയിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നു.
യുഎസില ഫെഡറൽ അപ്പീൽ കോടതിയാണ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ചില താരിഫുകൾ അസാധുവാക്കി വിധി പുറപ്പെടുവിച്ചത്. ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപ് തന്റെ അധികാരം ലംഘിച്ചുവെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. തീരുവ നയങ്ങൾ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് (ഐഇഇപിഎ) പ്രകാരം അനുവദനീയമല്ലെന്നാണ് ഫെഡറൽ യുഎസ് കോടതി ഓഫ് അപ്പീൽസ് പറഞ്ഞത്. എക്സിക്യൂട്ടീവ് അധികാരത്തിന്റെ അഭൂതപൂർവമായ കടന്നുകയറ്റമെന്നായിരുന്നു തീരുവ വർധിപ്പിച്ച ട്രംപിന്റെ തീരുമാനത്തെ കോടതി വിശേഷിപ്പിച്ചത്.
കോടതി വിധിക്കെതിരെ ട്രംപ് പൊട്ടിത്തെറിച്ചിരുന്നു. ‘റാഡിക്കൽ ലെഫ്റ്റ് ജഡ്ജിമാരുടെ കൂട്ടം’ എന്നാണ് വിധി പുറപ്പെടുവിച്ച കോടതിയെ ട്രംപ് വിമർശിച്ചത്. ‘‘താരിഫുകളും, നമ്മൾ ഇതിനകം ഏറ്റെടുത്തിട്ടുള്ള ട്രില്യൺ കണക്കിന് ഡോളറുകളും ഇല്ലെങ്കിൽ, നമ്മുടെ രാജ്യം പൂർണമായും നശിപ്പിക്കപ്പെടും. നമ്മുടെ സൈനിക ശക്തി തൽക്ഷണം ഇല്ലാതാകും. റാഡിക്കൽ ഇടതുപക്ഷ ജഡ്ജിമാരുടെ സംഘം അതു കാര്യമാക്കിയില്ല.’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.











