
വാഷിങ്ടൺ: ഒമാൻ തീരത്തിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തെ തുടർന്ന് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതായി അമേരിക്ക. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തിന് ആനുപാതികമായ മറുപടിയാണ് നൽകുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് സമീപത്താണ് അമേരിക്കൻ കരസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ തകർത്തത് ഇറാനാണെന്ന് ആരോപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സംഭവത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ, ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ സൈനിക നടപടി.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്. ഈ പ്രതിസന്ധി ആഗോള എണ്ണവിപണിയെയും സാമ്പത്തിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.










