
ഗാസയുമായി ബന്ധപ്പെട്ട് ഇന്ന് കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ഇന്ന് മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. പലസ്തീനികൾ ഗാസയിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഇന്ന് നിർണായക ദിനമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഗാസ യുഎസ് ഏറ്റെടുത്ത് അവിടെ ഉല്ലാസകേന്ദ്രം നിർമിക്കുമെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനുപിന്നാലെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്രംപിന്റെ ഈ പ്രഖ്യാപനം രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും നിലപാട് തിരുത്താൻ അമേരിക്കൻ പ്രസിഡന്റ് തയ്യാറല്ല. പലസ്തീൻ അഭയാർഥികളെ ഏറ്റെടുത്തില്ലെങ്കിൽ സഹായം നിർത്തുമെന്ന് സഖ്യകക്ഷികളായ ഈജിപ്തിനും ജോർദാനും ട്രംപ് മുന്നറിയിപ്പു നൽകുകയും ചെയ്തു. കുറച്ചു പലസ്തീൻകാരെ അമേരിക്ക സ്വീകരിക്കാൻ ഒരുക്കമാണെന്നും എന്നാൽ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിൽ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ശനിയാഴ്ച വരെയാണ് ഡോണൾഡ് ട്രംപ് ഹമാസിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











