
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഫോൺ സംഭാഷണം നടത്തി. മിഡിൽ ഈസ്റ്റ് മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
മേഖലയിൽ കൂടുതൽ പിരിമുറുക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കുന്നതിനായി എല്ലാ കക്ഷികളും രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ആവശ്യപ്പെട്ടു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് തുടർച്ചയായ ചർച്ചകൾ ആവശ്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള തന്ത്രപ്രധാനമായ ജലപാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും സമുദ്രസുരക്ഷ നിലനിർത്തേണ്ടതിന്റെയും ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു. ആഗോള വിതരണ ശൃംഖലകളുടെയും ഊർജ്ജ വിതരണത്തിന്റെയും സുഗമമായ ഒഴുക്ക് തടസ്സമില്ലാതെ ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും ഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.










