
സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. അമേരിക്കയിലെ പ്രിൻസെറ്റോണിലാണ് സംഭവം. സോക്കർ കളിക്കാരനായ മാത്യു ഹെർട്ട്‌ജെൻ (31) ആണ് ആറസ്റ്റിലായത്. ഇയാളുടെ സഹോദരൻ ജോസഫ് ഹെർട്ട്‌ജെനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് കണ്ണ് ചൂഴ്ന്നെടുത്ത് ഭക്ഷിക്കുകയും ചെയ്തു. വീട്ടിലെ വളർത്തുപൂച്ചയെ ഇയാൾ ചുട്ടുകൊല്ലുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രിൻസെറ്റോണിലെ ആഡംബര അപ്പാർട്ട്‌മെന്റിൽ ജോസഫ് ഹെർട്ട്‌ജെന്റെ മൃതശരീരം വികൃതമാക്കിയ നിലയിലായിൽ പൊലീസ് കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നുതന്നെ പ്രതി മാത്യുവിനെ പൊലീസ് പിടികൂടി. സഹോദരന്റെ കണ്ണ് ഭക്ഷിക്കുന്നതിനായി പ്രതി ഉപയോഗിച്ചെന്ന് കരുതുന്ന രക്തം പുരണ്ട കത്തി, ഫോർക്ക്, പ്ലേറ്റ് എന്നിവയും അപ്പാർട്ട്മെന്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ആക്രമണത്തിന് മാസങ്ങൾക്ക് മുമ്പ്, മാത്യു ഹെർട്ട്‌ജെൻ ഫേസ്ബുക്കിൽ ഒരു വിചിത്രമായ കവിത പോസ്റ്റ് ചെയ്തിരുന്നു. സഹോദരനെ കൊലപ്പെടുത്തിയതിന് സമാനമായ കുറ്റകൃത്യം വിവരിക്കുന്നതാണ് കവിത.
"കത്തികൾ മൂർച്ച കൂട്ടുന്നത് എനിക്ക് കാണാം...
അവൻ്റെ കണ്ണിൽ നിന്നും രക്തം ഒലിച്ചിറങ്ങി...
അവൻ വിറയ്ക്കുന്നു, അവൻ നിർത്തുന്നില്ല ...
അവനെ നഷ്ടപ്പെട്ടു ... അവൻ ഉറങ്ങുകയാണ് ... അവൻ മരിച്ചു." മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
അസറ്റ് മാനേജ്‌മെൻ്റ് സ്ഥാപനമായ ലോക്കസ്റ്റ് പോയിൻ്റ് ക്യാപിറ്റലിൻ്റെ അനലിസ്റ്റായിരുന്നു കൊല്ലപ്പെട്ട ജോസഫ് ഹെർട്ട്‌ജൻ. മിഷിഗൺ യൂണിവേഴ്‌സിറ്റിയിലെ മുൻ ഫുട്‌ബോളറായ മാത്യു ഹെർട്ട്‌ജെന്റെ പേരിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 2017-ൽ കേസെടുത്തിരുന്നു. ഇതല്ലാതെ മറ്റു ക്രമിനൽ പശ്ചാത്തലം ഒന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇത്രക്രൂരമായ കൊലപാതകത്തിന് പ്രേരകമായ കാരണമെന്താണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.











