
അമൃത്സർ: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തുന്നത് മാനുഷിക പരിഗണനകൾ പോലും നൽകാതെയെന്ന വിമർശനം ശക്തമാകുന്നു. സിഖ് മതവിശ്വാസികൾക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാൻ പോലും അനുവദിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റിൽ ബന്ധിച്ചുമാണ് അനധികൃത കുടിയേറ്റക്കാരെ അമേരിക്കൻ വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്.
അമേരിക്കൻ വ്യോമസേനാ വിമാനത്തിൽ കയറിയപ്പോൾ തങ്ങളെ തലപ്പാവ് അണിയാൻ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തുന്നത്. അമേരിക്കയിൽ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നും ഇവർ പറയുന്നു. അമൃത്‌സർ വിമാനത്താവളത്തിലെത്തിയവരെ സഹായിക്കാനെത്തിയ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങൾ വിശ്വാസികൾക്ക് ടർബൻ നൽകുകയും ചെയ്തു.
ഞായറാഴ്ച രാത്രി എത്തിയ വിമാനത്തിൽ 31 പഞ്ചാബുകാരാണ് ഉണ്ടായിരുന്നത്. 44 പേർ ഹരിയാണ സ്വദേശികളും 33 പേർ ഗുജറാത്തിൽ നിന്നുള്ളവരുമായിരുന്നു. ആകെ 112 പേരെയാണ് ഞായറാഴ്ച ഇന്ത്യയിലെത്തിച്ചത്. ഈ സംഘത്തിൽ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്‌സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി. ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്.











