
വാഷിങ്ടൺ: ഭൂമിയുടെ അതിരുകൾക്കപ്പുറത്തേക്കും ആയുധ സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് അമേരിക്ക. ബഹിരാകാശത്ത് യുഎസ് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ൻക് സ്ഥിരീകരിച്ചതോടെയാണ് നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നത്. റഷ്യയെയും ചൈനയെയും ലക്ഷ്യമിട്ടുള്ള ശക്തമായ മുന്നറിയിപ്പായാണ് നീക്കത്തെ വിലയിരുത്തുന്നത്.
മേരിലാൻഡിലെ നാഷനൽ ഹാർബറിൽ നടന്ന വാർഷിക വ്യോമ, ബഹിരാകാശ, സൈബർ കോൺഫറൻസിലാണ് മെയ്ൻക് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈന്യത്തെ ശത്രുക്കളിൽനിന്നുള്ള ഭീഷണികളിൽ സംരക്ഷിക്കുന്നതിന് ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്ന ആയുധങ്ങൾ നിർണായകമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ, ഏത് തരത്തിലുള്ള ആയുധങ്ങളാണ് ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്നതെന്ന് അമേരിക്ക ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭാവിയിൽ ബഹിരാകാശ മേഖലയിൽനിന്നുണ്ടാകാനിടയുള്ള ഭീഷണികളെ നേരിടാനും നിയന്ത്രണം ഉറപ്പാക്കാനും ഇവ ഉപയോഗിക്കാനാകുമെന്നാണ് യുഎസ് നൽകുന്ന സൂചന.
ബഹിരാകാശ മേഖലയിലെ സൈനിക ശേഷി ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടെയാണ് പുതിയ വെളിപ്പെടുത്തൽ. ട്രംപ് ഭരണകൂടം ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ബഹിരാകാശത്തെ ആയുധ വിന്യാസവും പരസ്യമായി അംഗീകരിച്ചിരിക്കുന്നത്.
അമേരിക്കൻ വ്യോമസേനയുടെ വിശദീകരണമനുസരിച്ച്, ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്ന സംവിധാനങ്ങളിൽ കൈനറ്റിക്, നോൺ-കൈനറ്റിക് ശേഷികൾ ഉൾപ്പെടുന്നു. സംയുക്ത സേനയെ ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനും ബഹിരാകാശ മേഖലയിലെ വെല്ലുവിളികൾ നേരിടാനും ഈ ശേഷികൾ ഉപയോഗിക്കാനാകുമെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.
എന്താണ് യഥാർഥത്തിൽ ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താതെയാണ് അമേരിക്കയുടെ പ്രഖ്യാപനം. അതിനാൽ തന്നെ പുതിയ നീക്കം റഷ്യയുടെയും ചൈനയുടെയും ബഹിരാകാശ സൈനിക ശേഷിക്ക് മറുപടിയായുള്ള തന്ത്രപരമായ നീക്കമാണോ എന്നതും ശ്രദ്ധേയമാണ്.










