
വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ തകർന്നുവീണ് എട്ടുപേർ മരിച്ചു. എഡ്വേഡ്സ് വ്യോമതാവളത്തിൽനിന്ന് പതിവ് പരിശോധനാ ദൗത്യത്തിനായി പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.
വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരണപ്പെട്ടതായി യുഎസ് സൈനിക അധികൃതർ സ്ഥിരീകരിച്ചു. സൈനിക ഉദ്യോഗസ്ഥർക്കൊപ്പം വിമാന നിർമാണ കമ്പനിയായ ബോയിങ് -ന്റെ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. മരിച്ചവരിൽ കമ്പനിയുടെ രണ്ട് ജീവനക്കാരുണ്ടെന്ന് ബോയിങ് അറിയിച്ചു.
അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്തിൽ തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് തയ്യാറാകാൻ ആറുമാസം വരെ സമയമെടുക്കാമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
1955 മുതൽ യുഎസ് വ്യോമസേനയുടെ ഭാഗമായ ബി-52 ബോംബർ വിമാനങ്ങൾ ആണവായുധങ്ങൾ ഉൾപ്പെടെ വഹിക്കാൻ ശേഷിയുള്ളവയാണ്. വിയറ്റ്നാം യുദ്ധം മുതൽ മധ്യപൂർവേഷ്യയിലെ വിവിധ സൈനിക ദൗത്യങ്ങൾ വരെ നിരവധി പ്രവർത്തനങ്ങളിൽ ഈ വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
അതേസമയം, ബി-52 വിമാനങ്ങളിൽ ആധുനിക റഡാർ സംവിധാനങ്ങൾ സ്ഥാപിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അപകടത്തിൽപ്പെട്ട വിമാനം ഈ പദ്ധതിയുടെ ഭാഗമായിരുന്നോയെന്ന കാര്യം ഇതുവരെ വ്യക്തമല്ല.










