
ഭാര്യയുടെ പീഡനം തങ്ങാനാകാതെ എഞ്ചിനീയറായ യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ നോയ്ഡയിലാണ് സംഭവം. മോഹിത് കുമാർ എന്ന യുവാവാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച ശേഷം ആത്മഹത്യചെയ്തത്. നോയ്ഡയിലെ സിമന്റ് കമ്പനിയിലെ ഉദ്യോഗസഥനായിരുന്നു മോഹിത്. തന്റെ ഭാര്യയും അവരുടെ ബന്ധുക്കളും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വീഡിയോയിൽ യുവാവ് പറയുന്നു. നോയ്ഡ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലിൽവെച്ചാണ് മോഹിത് ജീവനൊടുക്കിയത്.
ഉത്തർപ്രദേശിലെ ഔറൈയ സ്വദേശിയാണ് മോഹിത്. ഏഴു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇയാൾ പ്രിയ എന്ന യുവതിയെ വിവാഹം കഴിക്കുന്നത്. ഇവർ പ്രൈമറി സ്കൂൾ ടീച്ചറാണ്. ഭാര്യ മാതാവ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും തന്റെ സ്വത്തുവകകൾ ഭാര്യയുടെ പേരിൽ എഴുതിക്കൊടുക്കാൻ നിർബന്ധിക്കുന്നു എന്നുമാണ് യുവാവ് ആരോപിക്കുന്നത്.
തന്റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യയുടെ പേരിലെഴുതിക്കൊടുത്തില്ലെങ്കിൽ തനിക്കും തന്റെ മാതാപിതാക്കൾക്കുമെതിരെ ഗാർഹിക പീഡനമാരോപിച്ച് കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ജീവിച്ചിരിക്കുമ്പോൾ നീതി കിട്ടിയില്ല. മരിച്ചതിന് ശേഷവും നീതി കിട്ടിയില്ലെങ്കിൽ തന്റെ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കളയണമെന്നും മോഹിത് വീഡിയോയിൽ പറയുന്നു.