
ലഖ്‌നൗ: അമ്മയേയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ ശേഷം യുവാവ് താൻ എന്തിനാണ് കൊടുംക്രൂരത ചെയ്തത് എന്ന് വെളിപ്പെടുത്തി വീഡിയോയും ചിത്രീകരിച്ചു. ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ അമ്മയേയും നാല് സഹോദരിമാരേയും കൊലപ്പെടുത്തിയ അർഷാദ് എന്ന യുവാവാണ് കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചത്. സഹോദരിമാരെ സെ ക്സ് മാഫിയക്ക് വിൽക്കാതിരിക്കാനാണ് അമ്മയേയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയതെന്ന് അർഷാദ് വീഡിയോയിൽ പറയുന്നു. താനും ജീവനൊടുക്കുമെന്നായിരുന്നു ഇയാൾ വീഡിയോയിൽ പറഞ്ഞത്. അയൽവാസികൾ തന്റെ വീടും വസ്തുവും തട്ടിയെടുത്തെന്നും തന്നെയും പിതാവിനെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്നും സഹോദരിമാരെ ലൈംഗികവൃത്തിക്കായി വിൽക്കാൻ ശ്രമിക്കുന്നു എന്നും ഇയാൾ ആരോപിക്കുന്നു.
ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. നാക്ക പ്രദേശത്തെ ഹോട്ടലിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മാതാവ് അസ്മ, സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്‌സ (16), റഹ്‌മീൻ (18) എന്നിവരെയാണ് അർഷാദ് കൊലപ്പെടുത്തിയത്. ബുധൗനിലെ വീട് അയൽവാസികളും ഭൂമാഫിയയും കൈവശപ്പെടുത്തി. സഹോദരിമാരെ ലൈംഗികവൃത്തിക്കായി കൊണ്ടുപോകുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്. അമ്മയേയും മൂന്ന് സഹോദരിമാരേയും കൊലപ്പെടുത്തി. നാലാമത്തെ സഹോദരിയും മരിക്കാൻ പോകുകയാണ്. ശ്വാസം മുട്ടിച്ചും കൈത്തണ്ട മുറിച്ചുമാണ് അവരെ കൊന്നത്. ഇതിന് അച്ഛനും സഹായിച്ചുവെന്നും അർഷാദ് വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് മൃതദേഹങ്ങൾ കാണിക്കുന്നതും വീഡിയോയിൽ കാണാം.
'അയൽവാസികളുടെ ക്രൂരത കാരണമാണ് എന്റെ കുടുംബം ഈ അവസ്ഥയിലെത്തിയത്. ഈ വീഡിയോ പോലീസിന് ലഭിക്കുമ്പോൾ നാട്ടുകാരാണ് ഉത്തരവാദികളെന്ന് എല്ലാവരും അറിയണം. ഞങ്ങളെ ഉപദ്രവിച്ച് അവർ വീട് പിടിച്ചെടുത്തു. ഞങ്ങൾ എതിർത്തെങ്കിലും ആരും കേട്ടില്ല. തെരുവിൽ തണുത്തുവിറച്ച് ഉറങ്ങാൻ തുടങ്ങിയിട്ട് 15 ദിവസമായി. ഇനിയും ഇത് തുടരാനാവില്ല. അവർ വീടുകൾ പിടിച്ചെടുത്തു. അതിന്റെ രേഖകൾ എന്റെ കൈയിലുണ്ട്.'-വീഡിയോയിൽ അർഷാദ് പറയുന്നു.
മരണത്തിന് കാരണക്കാരായ നിരവധി ആളുകളുടെ പേരും അർഷാദ് വീഡിയോയിൽ പറയുന്നുണ്ട്. റാനു, അഫ്താബ്, അലീം ഖാൻ, സലീം, ആരിഫ്, അഹമ്മദ്, അസ്ഹർ എന്നിവർ ഭൂമാഫിയയാണെന്നും തന്നേയും അച്ഛനേയും കള്ളക്കേസിൽ കുടുക്കി സഹോദരിമാരെ ഹൈദരാബാദിൽ വിൽക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അർഷാദ് പറയുന്നു. ഈ കൊലപാതകത്തിലേക്ക് തന്നെ എത്തിച്ചത് ഈ കാരണങ്ങളാണെന്നും പ്രതി കൂട്ടിച്ചേർക്കുന്നു.











