
ഭർതൃമതിയായ യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഫാലിലാണ് സംഭവം. ഭർത്താവിന്റെ സഹായത്തോടെയാണ് യുവതി കാമുകനെ കൊലപ്പെടുത്തിയത്. സംഫാൽ സ്വദേശിയായ അനീഷ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകിയും അയൽവാസിയുമായ സിത്താര, യുവതിയുടെ ഭർത്താവ് റയീസ് അഹമ്മദ് എന്നിവർ ചേർന്നാണ് കൊലനടത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അനീഷ് കൊല്ലപ്പെട്ടത്. ക്രൂരമായ അതിക്രമത്തിനിരയായ യുവാവ് അയൽവാസിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലേക്ക് ഓടിയെത്തിയിരുന്നു. എന്നാൽ, സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സ്ക്രൂഡ്രൈവറും പ്ലെയറും പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്.
ഏഴ് ലക്ഷം രൂപയുടെ കടത്തെച്ചൊല്ലിയാണ് കൊലപാതകമെന്നാണ് കൊല്ലപ്പെട്ട അനീഷിൻ്റെ കുടുംബം പറയുന്നത്. എന്നാൽ, വിവാഹേതര ബന്ധമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട അനീഷിന് സിത്താരയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അനീഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട റയീസും സിത്താരയും യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
വർഷങ്ങൾക്ക് മുൻപ് കടം നൽകിയ ഏഴ് ലക്ഷം രൂപ തിരികെ ചോദിക്കാനാണ് അയൽവാസിയുടെ വീട്ടിൽ പോയതെന്നാണ് അനീഷിന്റെ പിതാവ് മുസ്തകീം പറയുന്നത്. മകന്റെ കയ്യും കാലും തല്ലിയൊടിക്കുകയും വിവസ്ത്രനാക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. അനീഷിൻ്റെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും വീട്ടുകാർ പറയുന്നു.











