
ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ച കാട്ടുചെടികളെയും മരങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ വിപുലമായ പദ്ധതിയുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ഹരിതാഭ നിലനിർത്തുന്നതിനുമുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് വിഭാഗം പ്രത്യേക സംഘങ്ങളെ നിയോഗിച്ച് മഴക്കെടുതി രൂക്ഷമായ ഇടങ്ങളിൽ നേരിട്ടെത്തി മരങ്ങളുടെ അവസ്ഥ പരിശോധിച്ചു.
കനത്ത മഴയിൽ മണ്ണ് ഒലിച്ചുപോയും വെള്ളക്കെട്ടിലും ഭാഗികമായി കടപുഴകിയ മരങ്ങളെ ശാസ്ത്രീയമായ രീതിയിൽ മണ്ണ് ഉറപ്പിച്ച് വീണ്ടും നട്ടുപിടിപ്പിച്ചു. ഇവയുടെ ചില്ലകൾക്കും തായ്ത്തടികൾക്കും ഏറ്റ ഒടിവുകൾ ഭേദമാക്കാനും നടപടി സ്വീകരിച്ചു.പൂർണ്ണമായും വേർപെട്ടുപോയ മരങ്ങളെ 'അൽ ഗഷാമിയ' നഴ്സറിയിലെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി. അവിടെ വിദഗ്ധമായ പരിചരണത്തിലൂടെ ഇവയുടെ ജനിതക ഗുണങ്ങൾ സംരക്ഷിക്കുകയും ഭാവിയിൽ കൂടുതൽ തൈകൾ ഉത്പാദിപ്പിക്കാൻ ഇവയെ ഉപയോഗിക്കുകയും ചെയ്യും.പ്രകൃതിദത്തമായ മാറ്റങ്ങൾ സസ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാൽ, ഇത്തരം അടിയന്തര ഇടപെടലുകൾ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
മഴയ്ക്ക് ശേഷം സസ്യജാലങ്ങളെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും, അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ ദേശീയ ദൗത്യത്തിൽ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.










