
ദോഹ: മെട്രോ സ്റ്റേഷനുകൾക്കും ബസ് സ്റ്റോപ്പുകൾക്കും സമീപം വാഹനങ്ങൾ അനധികൃതമായി പാർക്കിങ്ചെയ്യുന്നത് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ബസുകൾക്കും മെട്രോ ഫീഡർ സർവീസുകൾക്കുമായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.
പ്രധാന റെസിഡൻഷ്യൽ, വാണിജ്യ മേഖലകളിലാണ് ഈ പ്രവണത കൂടുതൽ കാണപ്പെടുന്നത്. ബസ് ബേകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം ബസുകൾക്ക് റോഡിന് നടുവിൽ നിർത്തേണ്ടി വരുന്നു. ഇത് തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുന്നുണ്ട്. വയോധികർ, ഭിന്നശേഷിക്കാർ, കുട്ടികളുമായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും ഇത് തടസ്സമാകുന്നു.
ഖത്തർ ട്രാഫിക് നിയമത്തിലെ 78-ാം വകുപ്പ് പ്രകാരം ബസ് സ്റ്റോപ്പുകൾ, കാൽനടയാത്രക്കാരുടെ ക്രോസിംഗുകൾ, കവലകൾ, റൗണ്ട് എബൗട്ടുകൾ എന്നിവയുടെ 15 മീറ്റർ ചുറ്റളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തിയിടാനോ പാടില്ല. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള പാർക്കിങ് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.
പൊതുഗതാഗത സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് ബസ് സ്റ്റോപ്പുകൾ തടസ്സരഹിതമായി നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കുന്നു. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മെട്രോ, ബസ് സ്റ്റോപ്പുകൾക്ക് സമീപം പരിശോധനകൾ ശക്തമാക്കണമെന്നും, വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും ട്രാഫിക് ബോധവൽക്കരണം ഊർജ്ജിതമാക്കണമെന്നുമാണ് ദോഹയിലെ താമസക്കാരുടെ ആവശ്യം.










