
മത സൗഹാർദ്ദത്തിന്റെ മികച്ച മാതൃകയായി മാറി കണ്ണൂരിലെ ഒരു ക്ഷേത്രോത്സവം. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്കായി ക്രിസ്ത്യൻ പള്ളിയുടെ മതിൽ താൽക്കാലികമായി പൊളിച്ച് സ്ഥലം വിട്ടുനൽകി. ക്ഷേത്രത്തിന് സമീപത്തെ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയാണ് മതിൽ പൊളിച്ച് സ്ഥലം ഉത്സവം നടത്താനായി വിട്ടുനൽകിയത്.
ഏപ്രിൽ 16 മുതൽ ഇന്നലെ വരെ നടന്ന ഉത്സവത്തോട് അനുബന്ധിച്ച് കലാപരിപാടികൾ നടത്തുന്നതിനും വാഹന പാർക്കിങ്ങിനുമായി കൂടുതൽ സ്ഥലം ആവശ്യമായിരുന്നു. ഇതിനെ തുടർന്ന് ക്ഷേത്രക്കമ്മിറ്റി പള്ളി വികാരി ഫാ. ഷാജു ആന്റണിയോട് സ്ഥലം വിട്ടുനൽകണമെന്ന് അഭ്യർഥിച്ചു. പള്ളിക്കമ്മിറ്റിയുടെയും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെയും അനുമതിയോടെ പള്ളി വികാരി ഈ അഭ്യർഥന അംഗീകരിക്കുകയായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ പള്ളിയുടെ മതിൽ താൽക്കാലികമായി പൊളിച്ച് ആവശ്യമായ സ്ഥലം ഒരുക്കി. ചടങ്ങുകൾ സമാപിച്ചതോടെ മതിൽ പുനർനിർമ്മിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.










