നിഖാബ് വിവാദത്തിലെ യുവതി വല്ല നരകത്തിലും പോകട്ടെ എന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ബന്ധപ്പെട്ട നിഖാബ് വിവാദം പുതിയ രാഷ്ട്രീയ ചർച്ചകളിലേക്ക്. നിതീഷ് കുമാറിന്റെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെ നിതീഷിനെ പിന്തുണച്ച് ബിജെപി നേതാക്കളും നിലപാടെടുത്തു. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ഉത്തർപ്രദേശ് ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ് തുടങ്ങിയവരാണ് നിതീഷിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതോടെ വിവാദം കുടുതൽ ശക്തമാകുകയാണ്.
യുവതി ജോലി സ്വീകരിക്കില്ലെന്ന വാർത്തയോട് പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ വിവാദ പരാമർശം. ജോലി സ്വീകരിക്കണമെങ്കിൽ സ്വീകരിക്കട്ടെ, അല്ലെങ്കിൽ വല്ല നരകത്തിലും പോകട്ടെ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. നിതീഷ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, അപ്പോയിന്റ്മെന്റ് ലെറ്റർ സ്വീകരിക്കുമ്പോൾ മുഖം കാണിക്കേണ്ടതില്ലേയെന്നും അദ്ദേഹം ചോദിച്ചു. “ഇത് ഇന്ത്യയാണ്, പാകിസ്താനല്ല. പാസ്‌പോർട്ട് എടുക്കുമ്പോഴും, വിമാനത്താവളത്തിൽ പോകുമ്പോഴും മുഖം കാണിക്കേണ്ടി വരും,” സിങ് പറഞ്ഞു.
ഇതിനിടെ, ഉത്തർപ്രദേശ് ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദിന്റെ പരാമർശവും വിവാദമായത്. “നിതീഷ് കുമാർ മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിലോ?” എന്ന വാക്ക് പലർക്കും പ്രതിഷേധത്തിന് വഴിവെച്ചെങ്കിലും, പിന്നീട് സഞ്ജയ് വിശദീകരണവുമായി രംഗത്തെത്തി. പൂർവാഞ്ചലിലെ സംസാരശൈലിയിലെ ഒരു സാധാരണ പ്രയോഗമായിരുന്നുവെന്നും, പശ്ചാത്തലവും സാഹചര്യവും വേറെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ കോൺഗ്രസ് എംപി താരിഖ് അൻവർ രംഗത്തെത്തിയിരുന്നു. “ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഓരോരുത്തർക്കും സ്വന്തം മതം പിന്തുടരാനുള്ള അവകാശം ഉണ്ടു. നിതീഷ് കുമാർ നടത്തിയ നടപടി നാണംകെട്ടതാണു,” അദ്ദേഹം വിമർശിച്ചു.
വിവാദത്തിന്റെ തുടക്കം ഡിസംബർ 15-നായിരുന്നു, ആയുഷ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിൽ. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ മുസ്‌ലിം യുവതിയുടെ നിഖാബ് നിതീഷ് കുമാർ വലിച്ചുമാറ്റിയിരുന്നു. വീഡിയോയിൽ, നിതീഷിന് മുന്നിൽ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഇടപെട്ട് തടയുന്നത് കാണാം. യുവതി പ്രതികരിക്കാനുമുമ്പേ തന്നെ നിഖാബ് മാറ്റാൻ ശ്രമിച്ചതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.











