
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ അറസ്റ്റിൽ. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി സായ് ബഗീരഥ്(25) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് തെലങ്കാന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
2025 ഒക്ടോബർ-ഡിസംബർ മാസങ്ങൾക്കിടെയിൽ ബഗീരഥ്, പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് പരാതി. പെൺകുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. മേയ് എട്ടാംതീയതിയാണ് ബഗീരഥിനെതിരേ പോക്‌സോ പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, മകന്റെ അറസ്റ്റിന് പിന്നാലെ സഞ്ജയ് കുമാറിന്റെ പ്രസ്താവന പുറത്തെത്തിയിട്ടുണ്ട്. താൻ നിയമത്തെയും നിയമസംവിധാനത്തെയും ബഹുമാനിക്കുന്നെന്നും പദവിക്കും ബന്ധത്തിനും അതീതമായി എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.
പിന്നാലെ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച മറ്റൊരു കുറിപ്പിൽ ബഗീരഥ് അറസ്റ്റ് ചെയ്യപ്പെട്ടതല്ലെന്നും ചോദ്യംചെയ്യലിന് സ്വമേധയാ ഹാജരാവുകയുമായിരുന്നെന്നും സഞ്ജയ് അവകാശപ്പെടുന്നുണ്ട്. രണ്ട് അഭിഭാഷകർക്കൊപ്പമായിരുന്നു ഭഗീരഥ് സ്റ്റേഷനിൽ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.










