
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെക്കുന്നതിൽ ഇടനിലക്കാരനായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. പദ്ധതിയെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുസർക്കാരുകളെയും ബന്ധിപ്പിച്ച വ്യക്തിയായ ബ്രിട്ടാസിന്റെ പങ്കിനെ തുറന്നു പറഞ്ഞ മന്ത്രി, ജോൺബ്രിട്ടാസിനെ അഭിനന്ദിക്കുകയും ചെയ്തു.
കേരളം സർവസമ്മതത്തോടെയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്. എന്നാൽ പിന്നീട് കാര്യങ്ങൾ വഴിമാറിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കങ്ങളാണ് പദ്ധതി നടപ്പിൽ വീഴ്ചയ്ക്ക് കാരണമെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുഴപ്പം സൃഷ്ടിച്ചതും ആശയക്കുഴപ്പം ഉണ്ടാക്കിയതും കേരള സർക്കാരാണെന്ന് പ്രധാൻ വ്യക്തമാക്കിയിരുന്നു.
ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത് സത്യസന്ധമാണെന്ന് ബ്രിട്ടാസ് പാർലമെന്റിന് പുറത്തു പ്രതികരിച്ചു. അതേസമയം, പദ്ധതിയിൽ ഒപ്പിടുന്നതിൽ താൻ മധ്യസ്ഥനായില്ല, മന്ത്രിയെ പലതവണ കണ്ടത് കേരളത്തിന്റെ താൽപര്യത്തിനുവേണ്ടി എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. “കേരളത്തിനായി മന്ത്രിയെ സമീപിച്ചു എന്നും അത് അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്” എന്നുമായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.











