
മുംബൈ: 2047-ഓടെ 'വികസിത ഭാരതം' എന്ന കേന്ദ്രസർക്കാർ ലക്ഷ്യം മുൻനിർത്തി കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ രണ്ട് പുതിയ വായ്‌പാ പദ്ധതികൾ ആവിഷ്‌കരിച്ചു. 'യൂണിയൻ നിര്യാത് സുഗം', 'യൂണിയൻ നിര്യാത് പ്രോത്സാഹൻ യോജന' എന്നീ പേരുകളിലുള്ള ഈ പദ്ധതികൾ വഴി ഈട് ഇല്ലാതെ തന്നെ കയറ്റുമതിക്കാർക്ക് പ്രവർത്തന മൂലധനം ലഭ്യമാകും. മാനുഫാക്‌ചറിംഗ് മേഖലയിലെ കയറ്റുമതിക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത 'യൂണിയൻ നിര്യാത് സുഗം' വഴി 80 കോടി രൂപ വരെ വായ്‌പ ലഭിക്കും. വ്യാപാരികൾ, രത്നം, ആഭരണം, ഇരുമ്പയിര് മേഖലയിലുള്ളവർ എന്നിവരൊഴികെ എംഎസ്എംഇ വിഭാഗത്തിലും അല്ലാത്തവരുമായ എല്ലാ ഉൽപ്പാദകർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
മൈക്രോ, സ്‌മോൾ വിഭാഗത്തിലുള്ള കയറ്റുമതിക്കാർക്ക് 10 കോടി രൂപ വരെ ഈടില്ലാതെ വായ്‌പ നൽകുന്നതാണ് 'യൂണിയൻ നിര്യാത് പ്രോത്സാഹൻ യോജന'. ഇതിൽ വ്യാപാരികൾക്കും രത്ന-ആഭരണ മേഖലയിലുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ബാഹ്യ ബെഞ്ച്മാർക്കുകളുമായി ബന്ധിപ്പിച്ച ആകർഷകമായ പലിശ നിരക്കുകളിൽ രൂപയായോ വിദേശ നാണയമായോ വായ്‌പ ലഭ്യമാകും എന്നതാണ് ഈ പദ്ധതികളുടെ സവിശേഷത. നിലവിൽ ഇന്ത്യയിലെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിൽ കയറ്റുമതി വായ്‌പാ വിഹിതത്തിൽ 10 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.
Photo Courtesy - Google











