
ഹരാരെ ∙ അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ യുവതാരങ്ങളുടെ പടയോട്ടത്തിനു മുന്നിൽ ഇംഗ്ലണ്ട് തകർന്നു. 100 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ ആറാം അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി. 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിൽ ഓൾഔട്ടായി.
മറുപടി ബാറ്റിങ്ങിൽ സെഞ്ചറി നേടിയ കാലെബ് ഫാൽകോനറാണ് ഇംഗ്ലണ്ടിന്റെ പോരാട്ടമുഖം. 67 പന്തുകളിൽ 115 റൺസാണ് താരം നേടിയത്. ബെൻ ഡോകിൻസ് (66), ബെൻ മേയസ് (45), തോമസ് റ്യു (31), ജെയിംസ് മിന്റോ (28) എന്നിവർ ഇടവേളകളിൽ ചെറുത്തുനിന്നെങ്കിലും ഇന്ത്യൻ സ്കോറിന്റെ വലുപ്പം ഇംഗ്ലണ്ടിനെ ഒരിക്കലും മത്സരത്തിലേക്ക് അടുപ്പിച്ചില്ല. 142ന് മൂന്ന് എന്ന നിലയിൽ നിന്നു 177ൽ എത്തുമ്പോഴേക്കും ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകൾ നഷ്ടമായിരുന്നു.
ഫാൽകോനറും ജെയിംസ് മിന്റോയും ചേർന്ന് 92 റൺസിന്റെ കൂട്ടുകെട്ടിലൂടെ പ്രതിരോധം ശക്തമാക്കിയെങ്കിലും 36–ാം ഓവറിൽ മിന്റോ പുറത്തായതോടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പിന്നാലെ 63 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയ ഫാൽകോനറെയും ഇന്ത്യ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 311 റൺസിൽ ഓൾഔട്ടായി. ഇന്ത്യക്കായി ആർ. എസ്. അംബരിഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ടു വീതം നേടി.
വൈഭവിന്റെ കൊടുങ്കാറ്റ്; ഇന്ത്യ 400 കടന്നു
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് അടിച്ചു കയറി. ഓപ്പണർ വൈഭവ് സൂര്യവംശിയുടെ അതിരടി സെഞ്ചറിയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ കരുത്ത്. 80 പന്തുകളിൽ 175 റൺസാണ് 14 വയസ്സുകാരൻ അടിച്ചുകൂട്ടിയത്. 15 സിക്സുകളും 15 ഫോറുകളും അടങ്ങിയ ഇന്നിങ്സിൽ 55 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയ വൈഭവ് ലോകകപ്പിലെ റെക്കോർഡുകൾക്കുമേൽ തന്റെ മുദ്ര പതിപ്പിച്ചു.
ആദ്യ ഓപ്പണർ ആരോൺ ജോർജ് നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റൻ ആയുഷ് മാത്രെയോടൊപ്പം വൈഭവ് ഇന്നിങ്സ് നിയന്ത്രിച്ചു. ഇരുവരും ചേർന്ന് 142 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ആയുഷ് മാത്രെ 53 റൺസുമായി മടങ്ങി. പിന്നാലെ വേദാന്ത് ത്രിവേദിയോടൊപ്പം വൈഭവ് സ്കോർ 200 കടത്തിയെങ്കിലും 25–ാം ഓവറിൽ താരം പുറത്തായതോടെ റണ്ണൊഴുക്ക് കുറച്ചു.
എന്നാൽ മധ്യനിരയിൽ അഭിഗ്യാൻ കുണ്ടു, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, കനിഷ്ക് ചൗഹാൻ എന്നിവർ സമയോചിതമായി സംഭാവന നൽകിയതോടെ ഇന്ത്യ 400 പിന്നിട്ടു. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്ന് വിക്കറ്റുകൾ നേടി. ഇന്ത്യൻ യുവതാരങ്ങളുടെ ഈ സമഗ്ര പ്രകടനമാണ് ഹരാരെയിൽ കിരീടം വീണ്ടും ഇന്ത്യയുടെ കൈകളിലെത്തിച്ചത്.










