04:27am 11 February 2026
NEWS
ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുസ്‌ലിം വനിത പ്രധാനമന്ത്രിയാകുമോ? കശ്മീരിനും അഭിമാനിക്കാൻ വകയേറെ..
10/02/2026  06:31 AM IST
nila
 ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുസ്‌ലിം വനിത പ്രധാനമന്ത്രിയാകുമോ? കശ്മീരിനും അഭിമാനിക്കാൻ വകയേറെ..

ലണ്ടൻ: ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ നിന്നുള്ള പുതിയ വെളിപ്പെടുത്തലുകൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. വിവാദങ്ങൾ ശക്തമാകുന്നതിനിടെ, പ്രധാനമന്ത്രി കിയേർ സ്റ്റാമെർ സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. എപ്സ്റ്റീൻ ഫയലുകളിൽ കിയേർ സ്റ്റാമെർ നേരിട്ട് പരാമർശിക്കപ്പെടുന്നില്ലെങ്കിലും, എപ്സ്റ്റീനുമായി ബന്ധമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ചില പ്രമുഖരുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധങ്ങളാണ് സമ്മർദ്ദം വർധിപ്പിക്കുന്നത്. ഇതോടെ ഭരണകക്ഷിക്കുള്ളിലും പുറത്തുമായി രാജിക്കായുള്ള ആവശ്യങ്ങൾ ശക്തമാകുകയാണ്. സ്റ്റാമെർ സ്ഥാനമൊഴിഞ്ഞാൽ, ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രധാനമന്ത്രി പദവിയിലേക്ക് ഉയരുമെന്ന കണക്കുകൂട്ടലുകളാണ് ഉയരുന്നത്. അങ്ങനെ സംഭവിച്ചാൽ, ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിതാ പ്രധാനമന്ത്രിയെന്ന നേട്ടം ഷബാന മഹ്മൂദിന് സ്വന്തമാകും.

45 വയസ്സുള്ള ഷബാന മഹ്മൂദ് ഒരു അഭിഭാഷകയും പരിചയസമ്പന്നയായ രാഷ്ട്രീയ നേതാവുമാണ്. സ്റ്റാമെർ മന്ത്രിസഭയിലെ ആഭ്യന്തര സെക്രട്ടറിയായ അവർ, പാർട്ടിക്കുള്ളിൽ ശക്തമായ വക്താവെന്ന നിലയിൽ അറിയപ്പെടുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലെ മിർപൂരിലുമാൺണ് ഷബാനയുടെ പൂർവികരുള്ളത്. ബർമിങ്ങാമിലാണ് വളർച്ചയും വിദ്യാഭ്യാസവും.

ഓക്സ്ഫോർഡ് സർവകലാശാലയിലെ ലിങ്കൺ കോളജിൽ നിന്ന് നിയമ ബിരുദം നേടിയ ഷബാന, പിന്നീട് ഇൻസ് ഓഫ് കോർട്ട് സ്കൂൾ ഓഫ് ലോയിൽ നിന്ന് ബാർ വൊക്കേഷണൽ കോഴ്സ് പൂർത്തിയാക്കി അഭിഭാഷകയായി. 2010ൽ റുഷനാര അലി, യാസ്മിൻ ഖുറേഷി എന്നിവർക്കൊപ്പം ബ്രിട്ടനിലെ ആദ്യ വനിതാ മുസ്‌ലിം എംപിമാരിൽ ഒരാളായി പാർലമെന്റിലെത്തി. കുടിയേറ്റ വിഷയങ്ങളിൽ കർശനമായ നിലപാടാണ് ഷബാന സ്വീകരിച്ചുവരുന്നത്. 2025ൽ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റതോടെ, യുകെയുടെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക ഉത്തരവാദിത്വങ്ങളാണ് അവർ കൈകാര്യം ചെയ്യുന്നത്.

ഇതിനിടെ, അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി പീറ്റർ മാൻഡൽസണെ നിയമിച്ചതാണ് കിയേർ സ്റ്റാമെറിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയായത്. ജെഫ്രി എപ്സ്റ്റീനുമായി മാൻഡൽസന് ഉണ്ടായിരുന്ന മുൻകാല ബന്ധങ്ങൾ പുറത്തുവന്നതോടെ, സ്റ്റാമെറിനെതിരായ വിമർശനം കടുത്തു. ഈ നിയമനത്തിന്റെ ‘പൂർണ്ണ ഉത്തരവാദിത്തം’ ഏറ്റെടുത്ത് ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്സ്വീനി രാജിവച്ചെങ്കിലും പ്രതിസന്ധി ശമിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റാമെറുടെ രാജി ഒഴിവാക്കാനുള്ള ശ്രമമായിരുന്നു ഈ നീക്കമെന്ന വിലയിരുത്തലുണ്ടെങ്കിലും, ഭരണകക്ഷിയിലെ അസ്വസ്ഥതകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഏഞ്ചല റെയ്നർ, എഡ് മിലിബാൻഡ്, ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം എന്നിവരുടെ പേരുകളും പ്രധാനമന്ത്രി പദവിക്കുള്ള സാധ്യതകളായി ചർച്ച ചെയ്യപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img