
എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളിൽ നിന്നും യുഎഇ പിന്മാറി. ഒപെക്, ഒപെക് പ്ലസ് എന്നീ കൂട്ടായ്മകളിൽ മെയ് ഒന്നുമുതൽ രാജ്യം അംഗമായിരിക്കില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. ഒപെക്കിന്റെ സ്ഥാപക അംഗരാജ്യങ്ങളിൽ ഒന്നാണ് യുഎഇ. പശ്ചിമേഷ്യയിൽ ഇറാന്റെ ഇടപെടലുകളെത്തുടർന്നുണ്ടായ സംഘർഷങ്ങളും ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങളും ഭാവി വിപണി പ്രവണതകളും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് യുഎഇ വിശദീകരിച്ചു. ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി സോഷ്യൽ മീഡിയയിലൂടെയാണ് ഒപെക്കിൽ നിന്നും പിന്മാറുന്ന വിവരം അറിയിച്ചത്. വർഷങ്ങളായുള്ള സഹകരണത്തിന് ഒപെക്കിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യുഎഇയുടെ ഈ നീക്കം സാധാരണ തീരുമാനം മാത്രമല്ല, ദീർഘകാല ഊർജ്ജ നയങ്ങളിൽ മാറ്റം സൂചിപ്പിക്കുന്നതായാണ് വിലയിരുത്തൽ.
ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ എണ്ണവിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരതയ്ക്കിടയിൽ ഒപെക്കിന്റെ ഏകോപനം ദുർബലപ്പെടുന്നത് എണ്ണ വിതരണ ശൃംഖലയെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്.
2019-ൽ ഖത്തറും ഒപെക്കിൽനിന്ന് പിന്മാറിയിരുന്നു. നിലവിൽ ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമല്ല.










