
മാനന്തവാടി: ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്‌നാൻ (17) എന്നിവരാണ് മരിച്ചത്. കേരള കർണാടക അതിർത്തി ഗ്രാമമായ ബാവലിയിലെ പുഴയിൽ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളാണ് ആഷിഖും അദ്നാനും. രണ്ടു ദിവസം മുൻപ് മൈസൂർ ഭാഗത്ത് വിനോദയാത്ര പോയി ഇന്ന് മടങ്ങുന്നതിനിടെ രാവിലെ ബാവലി മഖാം ശരീഫ് സന്ദർശിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
പുഴയിൽ കുളിക്കുന്നതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്ന മുബഷീർ എന്ന കുട്ടി ഒഴുക്കിൽപ്പെട്ടു. ഇതോടെ നീന്തൽ അറിയാവുന്ന ആഷിഖും അദ്നാനും രക്ഷിക്കാനായി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളിൽ നിന്നുളള വിവരം. മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോകുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇരുവരെയും മുങ്ങിയെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.









