
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനിടെയാണ് സംഭവം.
വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടിയത്.
കസ്റ്റഡിയിലുള്ളവരിൽ രോഹൻ പരേഖ് (24) പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
കസ്റ്റഡിയിലുള്ള രണ്ടാമത്തെയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരെയും മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണുകളും തിരിച്ചറിയൽ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കിയതിനിടെയാണ് സംഭവമെന്നത് ഗൗരവം വർധിപ്പിക്കുന്നു.










