
മലപ്പുറം: കോട്ടക്കൽ എടരിക്കോട് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
അറസ്റ്റിലായവർ മഞ്ചേരി എളങ്കൂർ സ്വദേശി അനസും കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിലും ആണ്. പ്രതികളിൽ നിന്ന് 1.24 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് എടരിക്കോട് ഭാഗത്ത് വാഹന പരിശോധന ശക്തമാക്കിയത്. പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളോടൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിദഗ്ധരുടെ കൗൺസിലിംഗ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചും കൂടുതൽ ആളുകളുടെ പങ്കാളിത്തത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി കൽപകഞ്ചേരി പൊലീസ് അറിയിച്ചു.









