
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മുന്നണി വ്യത്യാസമില്ലാതെ പദവികൾക്കായുള്ള തർക്കങ്ങളും അവകാശവാദങ്ങളും മുറുകുന്നു. കെ.പി.സി.സി അദ്ധ്യക്ഷ കസേരയ്ക്കായി കോൺഗ്രസിൽ നേതാക്കളുടെ കൂട്ടത്തള്ളും അണിയറ നീക്കങ്ങളും ശക്തമാകുമ്പോൾ, നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി ഘടകകക്ഷിയായ സി.പി.ഐ എൽ.ഡി.എഫിൽ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.
കെ.പി.സി.സിയിൽ കസേരക്കളി:
ജനപ്രതിനിധികൾ വേണോ?
ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും കെ.പി.സി.സി അദ്ധ്യക്ഷനെ വൈകാതെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയാണ് കോൺഗ്രസ് ക്യാമ്പുകളിൽ നിന്ന വരുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ സമ്മേളനത്തിന് മുൻപ് തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താനാണ് എ.ഐ.സി.സി നീക്കം. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന രാഹുൽ ഗാന്ധിയുമായി എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തുന്ന ചർച്ചകളാകും നിർണായകമാവുക.
എം.പിമാരെയും എം.എൽ.എമാരെയും ഈ പദവിയിലേക്ക് പരിഗണിക്കണമോ എന്നതാണ് പാർട്ടിക്ക് മുന്നിലുള്ള പ്രധാന ചോദ്യം. ജനപ്രതിനിധികൾക്ക് അദ്ധ്യക്ഷന്റെ അധിക ചുമതല നൽകുന്നത് സംഘടനയെ ബാധിക്കുമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. എന്നാൽ മുൻകാലങ്ങളിൽ കെ. സുധാകരൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഇത്തരം പദവികൾ ഒരേസമയം വഹിച്ചിരുന്നതായി മറുവിഭാഗം ഓർമ്മിപ്പിക്കുന്നു.
പ്രസിഡന്റ് മോഹവുമായി രംഗത്തുള്ള പ്രമുഖർ:
കൊടിക്കുന്നിൽ സുരേഷ്: എ.ഐ.സി.സി നേതൃത്വവുമായുള്ള നല്ല ബന്ധവും എ.കെ. ആന്റണിയുടെ പിന്തുണയും അനുകൂല ഘടകങ്ങളാക്കി സജീവമായി രംഗത്തുണ്ട്.
ആന്റോ ആന്റണി: സാമുദായിക പരിഗണനകളും ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചാൽ സാധ്യതയേറുന്നു.
മറ്റു പ്രമുഖർ: അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, ബെന്നി ബഹനാൻ, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
ജോസഫ് വാഴയ്ക്കൻ: ജനപ്രതിനിധിയല്ലെന്ന പ്ലസ് പോയിന്റുമായി രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഡൽഹിയിൽ സജീവമാണ്.
എൽ.ഡി.എഫിൽ കത്തുയുദ്ധം:
വിട്ടുവീഴ്ചയില്ലാതെ ബിനോയ് വിശ്വം
നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം (എൽ.ഡി.എഫ് പ്രതിപക്ഷത്തിരിക്കുമ്പോൾ) സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന ഉറച്ച നിലപാടിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം.എൻ സ്മാരകത്തിൽ നടന്ന പി.കെ.വി അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
"മുന്നണിയിൽ എല്ലാ സ്ഥാനങ്ങളും ഒരു പാർട്ടി തന്നെ കൈവശം വെക്കുന്ന രീതി മാറണം. സ്ഥാനങ്ങൾ പങ്കുവെച്ചു വേണം മുന്നോട്ട് പോകാൻ. മുഖ്യമന്ത്രി പദം വേണ്ടെന്ന് വെച്ച പാർട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അത്ര വലിയ കാര്യമല്ല. എൽ.ഡി.എഫിനെ തകർക്കാനല്ല, മറിച്ച് ഒറ്റക്കെട്ടായി ശക്തമായി കൊണ്ടുപോകാനാണ് സി.പി.ഐ ഈ ആവശ്യം ഉന്നയിക്കുന്നത്."
— ബിനോയ് വിശ്വം, സി.പി.ഐ സംസ്ഥാന സെക്രട്ടറി
ഇക്കാര്യം സി.പി.ഐ പരസ്യമായി പറയുന്നതിന് മുൻപ് തന്നെ സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചർച്ചകളിൽ ഉന്നയിച്ചിരുന്നതാണെന്നും ഇതിനായി അയച്ച കത്തുകളും സി.പി.എമ്മിന്റെ മറുപടികളും തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം ചർച്ച ചെയ്യാൻ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൻ സ്മാരകത്തിലെത്തി ബിനോയ് വിശ്ഭവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
മുന്നണി മര്യാദകളും പദവി പങ്കുവെക്കലും സംബന്ധിച്ച ഈ വടംവലി എൽ.ഡി.എഫിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കും.










