
വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ സൊമാലിയയിൽ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയെന്ന് ഡൊണാൾഡ് ട്രംപ്. നിരവധി ഭീകരർ കൊല്ലപ്പെട്ടെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. മുതിർന്ന ഐഎസ് നേതാവ് ഉൾപ്പെടെയുള്ള ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഗുഹകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവരെന്നും ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.
'ഇന്ന് രാവിലെ ഞാൻ സൊമാലിയയിൽ റിക്രൂട്ട്മെന്റുകൾ നടത്തുകയും ആക്രമണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്തിരുന്ന മുതിർന്ന ഐഎസ് നേതാവ് ഉൾപ്പെടെയുള്ള ഭീകരരെ ലക്ഷ്യമിട്ട് കൃത്യമായ സൈനിക വ്യോമാക്രമണത്തിന് ഉത്തരവിട്ടു. ഗുഹകളിൽ ഒളിച്ചിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തിയ ഈ ഭീകരർ അമേരിക്കയ്ക്കും ഞങ്ങളുടെ സഖ്യകക്ഷികൾക്കും ഭീഷണിയായിരുന്നു. വ്യോമാക്രമണങ്ങൾ അവർ താമസിക്കുന്ന ഗുഹകൾ നശിപ്പിക്കുകയും ഒരു തരത്തിലും സാധാരണക്കാർക്ക് ദോഷം വരുത്താതെ നിരവധി ഭീകരവാദികളെ കൊലപ്പെടുത്തുകയും ചെയ്തു'. ട്രംപ് തന്റെ പോസ്റ്റിൽ പറയുന്നു.











