
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 'ചത്തതാണെന്ന' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം രാഹുൽ ഗാന്ധി ആവർത്തിച്ചപ്പോൾ, കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ചില്ല. ശശി തരൂർ, രാജീവ് ശുക്ല, ഇമ്രാൻ മസൂദ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ശിവസേന നേതാക്കളും ട്രംപിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞു.
ട്രംപിന്റെ പരാമർശം ഇന്ത്യയെ സംബന്ധിച്ച് ഗൗരവമേറിയതാണെന്നും, അമേരിക്കയെ കൂടാതെ മറ്റു സാധ്യതകളും ഇന്ത്യ തേടണമെന്നും ശശി തരൂർ എം.പി. പറഞ്ഞു. അമേരിക്ക ഇന്ത്യയുടെ ആവശ്യകതകൾ മനസ്സിലാക്കണമെന്നും ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവകൾ ന്യായീകരിക്കാൻ കഴിയാത്തതല്ലെന്നും തരൂർ കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമല സീതാരാമനും ഒഴികെ എല്ലാവർക്കും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 'ചത്തതാണെന്ന്' അറിയാമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.











