
വാഷിങ്ടൺ: അഫ്ഗാനിസ്താൻ–പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താനുമായുള്ള ബന്ധം മികച്ചതാണെന്നും അവിടത്തെ ഭരണനേതൃത്വത്തോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാക് പ്രധാനമന്ത്രിയും സൈന്യാധിപനും രാജ്യത്തെ ഫലപ്രദമായി നയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്താനിലെ കാബൂൾ, കാണ്ഡഹാർ, പക്തിയ മേഖലകളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. തീവ്രവാദികൾക്ക് താവളം ഒരുക്കുന്നുവെന്നാരോപിച്ചാണ് നടപടി എന്നാണ് പാകിസ്താൻ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 12 പാക് സൈനികരും 13 താലിബാൻ പോരാളികളും കൊല്ലപ്പെട്ടതായി പറയുന്നു; എന്നാൽ മരണസംഖ്യ കൂടുതലാകാമെന്ന സൂചനകളും പുറത്തുവരുന്നു.
ഇതിനിടെ, യുദ്ധസാഹചര്യത്തിനിടയിലും ചർച്ചകൾക്ക് തയ്യാറാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് സംഭാഷണമാണ് വഴിയെന്ന നിലപാടാണ് തങ്ങളുടെതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുൻപും മധ്യസ്ഥത വഹിച്ചിട്ടുള്ള ഖത്തർ നിലവിലെ സംഘർഷം ശമിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 2,600 കിലോമീറ്റർ നീളുന്ന അതിർത്തിയിൽ യുദ്ധം പടർന്നാൽ മേഖലയുടെ സമാധാനത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്.











