
വാഷിങ്ടൺ: അമേരിക്ക - ഇറാൻ യുദ്ധത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. പാകിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പങ്കെടുക്കും എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രംപ് നേരിട്ട് ഇസ്ലാമാബാദിലെത്തുകയോ അതുമല്ലെങ്കിൽ ഓൺലൈനായോ ചർച്ചയിൽ പങ്കെടുക്കും എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെ രണ്ടാംഘട്ട ചർച്ചകൾക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കുകയാണ്. എന്നാൽ, ചർച്ചയിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത സംഭവം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇറാൻ പിന്മാറുമെന്നായിരുന്നു മുൻ റിപ്പോർട്ടുകൾ.അതേസമയം, അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും, ചർച്ചയിൽ പങ്കെടുക്കാനുള്ള സാധ്യതയെ “സൗഹൃദപരമായി” വിലയിരുത്തുകയാണെന്നും ഇറാനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഇതോടെ ചർച്ചകൾ ബുധനാഴ്ച തന്നെ നടക്കാനുള്ള സാധ്യത ശക്തമായി.
ചർച്ചകൾ നടക്കുമോ എന്നതിൽ വ്യക്തതയില്ലെങ്കിലും പാകിസ്താൻ എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയാക്കി. തലസ്ഥാനമായ ഇസ്ലാമാബാദിൽ ഏകദേശം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ അമേരിക്കൻ സുരക്ഷാ സംഘവും ഇതിനകം എത്തിയിട്ടുണ്ട്. കൂടാതെ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള യുഎസ് പ്രതിനിധിസംഘം ചൊവ്വാഴ്ച പാകിസ്താനിലേക്ക് പുറപ്പെടുമെന്നുമാണ് വിവരം.










