
ഭോപ്പാൽ: മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടി, സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വലിയ നിയമസംവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. ഹെെദരാബാദിലെ ഒരു കോടതിയിൽ നിലവിലുള്ള ക്രിമിനൽ പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ പത്രികയിൽ മറച്ചുവെച്ചു എന്ന കാരണത്താലാണ് റിട്ടേണിംഗ് ഓഫീസർ പത്രിക നിരസിച്ചത്. ഇത് പത്രിക തള്ളാൻ തക്കവണ്ണമുള്ള ഗുരുതരമായ പിഴവാണെന്നാണ് റിട്ടേണിംഗ് ഓഫീസറുടെ വിലയിരുത്തൽ.
ഈ സംഭവം പ്രധാനമായും രണ്ട് നിയമപ്രശ്നങ്ങളാണ് ഉയർത്തുന്നത്:
കോടതിയിൽ നിലവിലുള്ള ഒരു പരാതി നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്താൻ സ്ഥാനാർത്ഥിക്ക് നിയമപരമായ ബാധ്യതയുണ്ടോ?
ഈയൊരു കാരണം കൊണ്ടുമാത്രം പത്രിക നിരസിക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് അധികാരമുണ്ടോ?
നിയമവശം: നിലവിലെ തെരഞ്ഞെടുപ്പ് നിയമപ്രകാരം, കോടതി കുറ്റം ചുമത്തുകയോ അല്ലെങ്കിൽ കോടതി ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്യ്ത (cognizance) ക്രിമിനൽ കേസുകളുടെ വിവരങ്ങളാണ് സ്ഥാനാർത്ഥികൾ പ്രധാനമായും വെളിപ്പെടുത്തേണ്ടത്. എന്നാൽ കേവലം ഒരു പരാതി മാത്രം നൽകപ്പെട്ട, നിയമപരമായ തുടർ നടപടികളിലേക്ക് കടക്കാത്ത ഒരു വിഷയം 'ക്രിമിനൽ പശ്ചാത്തലമായി' കണക്കാക്കാനാകുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.
തെരഞ്ഞെടുപ്പുകളിൽ സുതാര്യത ഉറപ്പാക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് സ്ഥാനാർത്ഥികൾക്ക് നീതിപൂർവ്വമായ അവസരം നൽകുക എന്നതും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വേളയിൽ റിട്ടേണിംഗ് ഓഫീസർക്ക് ഒരു മിനി-ട്രയൽ നടത്താനുള്ള അധികാരമില്ല. ചട്ടപ്രകാരമുള്ള വ്യക്തമായ കാരണങ്ങളില്ലാതെ പത്രികകൾ നിരസിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ടുതന്നെ, റിട്ടേണിംഗ് ഓഫീസർമാരുടെ അധികാര പരിധിയെക്കുറിച്ചും സ്ഥാനാർത്ഥികളുടെ വെളിപ്പെടുത്തൽ പരിധിയെക്കുറിച്ചും വ്യക്തത വരുത്താൻ ഈ കേസ് നിർണ്ണായകമായേക്കും.










