
രാജ്യത്തെ ട്രെയിൻ സർവീസുകളിൽ വന്ദേഭാരത് നമ്പർ വൺ എന്ന് റിപ്പോർട്ട്. അതേസമയം, കേരളത്തിലെ ട്രെയിനുകൾ സമയകൃത്യതയിൽ പിന്നിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റെയിൽവേ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെയിൽയാത്രിയുടെ ഡാറ്റകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിന് പുറമേ ബംഗാൾ, ഒഡിഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ട്രെയിനുകളും സമയകൃത്യത പാലിക്കുന്നതിൽ മുൻ വർഷത്തേതിൽ നിന്ന് പിന്നിലേക്ക് പോയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2023 ലെ കണക്കുകൾ വെച്ച് നോക്കുമ്പോൾ ശരാശരിയൽ പുറകോട്ട് പോയെങ്കിലും രാജ്യത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന ട്രെയിനുകൾ വന്ദേഭാരതാണെന്നും പഠനം വ്യക്തമാക്കുന്നു. 2024ൽ രാജ്യത്തെ പാസഞ്ചർ ട്രെയിനുകളുടെ വൈകിയോടലിൽ 8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിനുകൾ വൈകിയോടുന്നതിലെ ശരാശരി സമയം 20 മിനുട്ടിൽ നിന്ന് 18 മിനുട്ടായി കുറഞ്ഞു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ട്രെയിനുകളാണ് സമയകൃത്യതയിൽ പ്രകടനം മെച്ചപ്പെടുത്തിയത്. തുരന്തോ എക്‌സ്പ്രസ്, ശതാബ്ദി എക്‌സ്പ്രസ്, വന്ദേഭാരത് എന്നിവയാണ് ഈ വർഷം പ്രകടനം മെച്ചപ്പെടുത്തിയത്.
ട്രെയിനുകളിൽ ഹംസഫർ എക്‌സ്പ്രസാണ് കൃത്യസമയം പാലിക്കുന്നതിൽ രാജ്യത്ത് ഏറ്റവും പുറകിലുള്ളത്. കഴിഞ്ഞ വർഷം വെച്ച് നോക്കുമ്പോൾ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും ശരാശരി 55 മിനുട്ട് വരെയാണ് ഈ ട്രെയിനുകൾ വൈകിയോടാറുള്ളത്.











