ഷാർജയിൽ മലയാളി യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

ഷാർജയിൽ മലയാളി യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ പരേതനായ മണിയൻ - ഷൈലജ ദമ്പതികളുടെ മകളാണ് വിപഞ്ചിക. ഒന്നര വയസുള്ള മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്യുന്നത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറാണ് ഭർത്താവ് നിതീഷ്. ഇരുവരും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രണ്ടുപേരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലാണ് വിപഞ്ചികയും മകളും മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ മോചനത്തിന് ഭർത്താവ് നോട്ടീസ് അയച്ചിരുന്നെന്നും ഇതിനു ശേഷമാണ് യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് എന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.











