05:18am 14 July 2026
NEWS
പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐയുമായി സമവായത്തിന് സി.പി.എം; ടി.പി. രാമകൃഷ്ണൻ ബിനോയ് വിശ്വത്തെ കാണും
13/07/2026  06:38 AM IST
nila
പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐയുമായി സമവായത്തിന് സി.പി.എം; ടി.പി. രാമകൃഷ്ണൻ ബിനോയ് വിശ്വത്തെ കാണും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ഭിന്നത പരിഹരിക്കാൻ സി.പി.എം മുൻകൈ എടുക്കുന്നു. വിഷയത്തിൽ സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ച നടത്താനാണ് സിപിഎം നീക്കം. സി.പി.ഐ.യുടെ പ്രതിഷേധം ഇടതുമുന്നണിയുടെ പ്രവർത്തനങ്ങളെയും പ്രതിപക്ഷത്തിന്റെ ഏകോപനത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾക്ക് തുടക്കമാകുന്നത്.

ചൊവ്വാഴ്ച എൽ.ഡി.എഫ്. കൺവീനറും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും. സി.പി.ഐ. സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എൻ. സ്മാരകത്തിലാണ് കൂടിക്കാഴ്ച. സി.പി.എമ്മിന്റെ നിർദേശപ്രകാരമാണെങ്കിലും എൽ.ഡി.എഫ്. കൺവീനർ എന്ന നിലയിലാണ് ടി.പി. രാമകൃഷ്ണൻ ചർച്ച നടത്തുക.

പ്രതിപക്ഷ നേതാവിന്റെയും ഉപനേതാവിന്റെയും സ്ഥാനങ്ങൾ സി.പി.എം. വഹിക്കുന്നതാണ് മുന്നണിയിലെ നിലവിലെ കീഴ്‌വഴക്കമെന്ന് സി.പി.എം. നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, കാലാനുസൃതമായി കീഴ്‌വഴക്കങ്ങൾ മാറേണ്ടതുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐ.ക്കുള്ള അവകാശമാണെന്നും സി.പി.ഐ. നേതൃത്വം നിലപാട് കടുപ്പിച്ചിട്ടുണ്ട്.

ഇരു പാർട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണം ഇടതുമുന്നണി യോഗങ്ങൾ പോലും മുടങ്ങുന്ന സാഹചര്യമുണ്ടായതായും, വിഴിഞ്ഞം ഓഹരി വിൽപ്പന ഉൾപ്പെടെ യു.ഡി.എഫ്. സർക്കാരിനെതിരായ പ്രധാന വിഷയങ്ങളിൽ എൽ.ഡി.എഫിന് സംയുക്ത നിലപാട് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടായതായും രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി തർക്കമില്ലെന്നും അത് സി.പി.ഐ.ക്ക് അർഹമായ സ്ഥാനമാണെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്ലാ പ്രധാന സ്ഥാനങ്ങളും ഒരു പാർട്ടിയിൽ മാത്രം കേന്ദ്രീകരിക്കുന്ന രീതി മാറണമെന്നും, മുന്നണി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകണമെങ്കിൽ ഉത്തരവാദിത്വങ്ങൾ പങ്കുവെക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img