12:52pm 04 May 2026
NEWS
ടി പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 14 വർഷം
04/05/2026  11:41 AM IST
nila
ടി പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് 14 വർഷം

ഒഞ്ചിയം: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 14 വർഷം. 2012 മെയ് 4-ന് വടകര വള്ളിക്കാട് ജങ്ഷനിൽ നടന്ന കൊലപാതകം കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഞെട്ടലുണ്ടാക്കിയ സംഭവങ്ങളിലൊന്നാണ്. അക്രമരാഷ്ട്രീയത്തിന്റെ ക്രൂരമുഖം ഓർമ്മിപ്പിക്കുന്ന ദിനമായാണ് ടി.പി.യുടെ ചരമവാർഷികം ഓരോ വർഷവും കടന്നുപോകുന്നത്.

സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ടി.പി. ചന്ദ്രശേഖരൻ, പാർട്ടി നേതൃത്വവുമായി ഉണ്ടായ ആശയഭിന്നതകളെ തുടർന്ന് 2009-ൽ സിപിഎം വിട്ട് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരായ പ്രതിഷേധമാണ് ഭിന്നത രൂക്ഷമാക്കിയത്.

ആർഎംപി രൂപീകരണത്തിന് പിന്നാലെ ഒഞ്ചിയം മേഖലയിലെ സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാധീനത്തിന് തിരിച്ചടിയുണ്ടായി. പിന്നീട് വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച ടി.പി. ചന്ദ്രശേഖരൻ നേടിയ 23,000-ത്തിലധികം വോട്ടുകളും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് 2012 മെയ് 4-ന് രാത്രിയിൽ ഇന്നോവ കാറിലെത്തിയ സംഘം വള്ളിക്കാട് ജങ്ഷനിൽ വച്ച് അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തിൽ മൂന്ന് സിപിഎം നേതാക്കളുൾപ്പെടെ 12 പേർ ശിക്ഷിക്കപ്പെട്ടു. എന്നാൽ കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന നിലപാട് സിപിഎം തുടർച്ചയായി ആവർത്തിച്ചു വരികയാണ്. പിന്നീട് ടി.പി.യുടെ ഭാര്യ കെ.കെ. രമ യുഡിഎഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ വിജയിച്ചതും രാഷ്ട്രീയ കേരളം പ്രത്യേക ശ്രദ്ധയോടെയാണ് കണ്ടത്. അക്രമരാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ പ്രതികരണമെന്ന വിലയിരുത്തലുകളും അതോടെ ശക്തമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img