
നന്മയുടെയും നീതിയുടെയും ഉത്തമ അടയാളമായി രാമായണ മഹാകാവ്യം ഇന്നും നിലകൊള്ളുന്നു. അയോദ്ധ്യയിലെ നീതിമാനായ ഭരണാധികാരി ദശരഥ മഹാരാജാവിന്റെ മകനായ ശ്രീരാമന്റെ ജീവിതം ആധുനിക മനുഷ്യനും ഒരു വലിയ പാഠമാണ്.
അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകുന്ന ഈ കാലത്ത്, രാജാധികാരം നിഷ്പ്രയാസം ഉപേക്ഷിച്ച് വനവാസത്തിന് പോയ ശ്രീരാമന്റെ ത്യാഗം സമാനതകളില്ലാത്തതാണ്. സ്വന്തം ഇളയമ്മയുടെ വാക്ക് പാലിക്കാൻ പിതാവ് ദശരഥൻ ബുദ്ധിമുട്ടിയപ്പോൾ, യാതൊരു മടിയുമില്ലാതെ വനത്തിലേക്ക് പോയ രാമന്റെ പ്രവൃത്തി ഇന്നത്തെ സാഹചര്യത്തിൽ സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. "അധികാരത്തിനുവേണ്ടി ഏത് വളഞ്ഞവഴിയും സ്വീകരിക്കാൻ ഒരു തരത്തിലുള്ള മനഃസാക്ഷിക്കുത്തും കാണിക്കാത്ത കാലമാണിത്. അതുപോലൊരു കാലത്ത് രാമൻ ഒരു വലിയ പാഠമാണ്,"
കർക്കടക മാസത്തിലെ വറുതിയിൽ നിന്ന് മോചനം നേടുന്നതിനായി പഴമക്കാർ കണ്ടെത്തിയ ഒരു പരിഹാരമാർഗമാണ് രാമായണ പാരായണം. സന്ധ്യാനേരത്ത് നിലവിളക്ക് കൊളുത്തി ഈണത്തിൽ രാമായണം വായിക്കുന്ന പതിവ് കേരളത്തിലെ മിക്ക വീടുകളിലുമുണ്ട്. ത്രേതായുഗത്തിലാണ് രാമായണം പിറന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു.
വാത്മീകി മഹർഷിയാണ് 24,000 ശ്ലോകങ്ങളുള്ള രാമായണ കാവ്യം രചിച്ചത്. മലയാളത്തിൽ ഇത് എഴുത്തച്ഛൻ 'അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്' എന്ന പേരിൽ രൂപാന്തരം വരുത്തി. ലോകത്തിന്റെ പല ഭാഗങ്ങളിലും 322-ഓളം രാമായണങ്ങൾ പ്രചാരത്തിലുണ്ടെന്നാണ് വിവരം. തമിഴിൽ കമ്പരാമായണവും ഹിന്ദിയിൽ തുളസീദാസ രാമായണവും ബംഗാളിയിൽ കൃത്തിവാസ രാമായണവും ഇതിൽ ചിലതാണ്. വാത്മീകി രാമനെ ഒരു പൂർണ്ണ മനുഷ്യനായി അവതരിപ്പിച്ചപ്പോൾ, എഴുത്തച്ഛൻ അവതാരപുരുഷനായാണ് അദ്ദേഹത്തെ കണ്ടത്. ദശാവതാരങ്ങളിൽ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. മനുഷ്യഹൃദയത്തിലെ അഗാധമായ വികാരങ്ങളെ രാമായണം എത്രത്തോളം മനോഹരമായി വർണ്ണിച്ചിരിക്കുന്നു. "മനുഷ്യഹൃദയത്തിലെ അഗാധതകളെയും അത്യുൽക്കടങ്ങളുമായ സ്തോഭങ്ങളെയും ഇത്ര സാമർത്ഥ്യത്തോടും ഭക്തിയോടും കൂടി വേറൊരു കവിയും വർണിച്ചിട്ടില്ല,"
ഭക്തിയും മാനുഷിക മൂല്യങ്ങളും സമന്വയിക്കുന്ന രാമായണം, ഭക്തരെയും നിരീശ്വരവാദികളെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. സ്നേഹത്തിന്റെയും നേരിന്റെയും പാതയിൽ സഞ്ചരിക്കാനും രാമായണ പാരായണം സഹായകമാകും.











