
ചെന്നൈ: മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീലിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിലുള്ള ഖബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾ. നിരവധി മുസ്ലിം ലീഗ് നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രി വിജയിയുടെ സന്ദർശനം മതേതര രാഷ്ട്രീയത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തമിഴ്നാടും കേരളവും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രതിഫലനമാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ അസംബ്ലിയിൽ ന്യൂനപക്ഷ അവകാശങ്ങൾക്കായി ശക്തമായി നിലകൊണ്ട നേതാവായിരുന്നു ഖാഇദെ മില്ലത്ത്. തമിഴ് സമൂഹത്തിനും ദ്രാവിഡ രാഷ്ട്രീയത്തിനും നൽകിയ സംഭാവനകളെ മാനിച്ചാണ് തമിഴ്നാട് സർക്കാർ അദ്ദേഹത്തെ സ്മരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.










